കാസർകോട്: ജീവനൊടുക്കാനെത്തിയ അമ്മയെയും മക്കളെയും ജീവിതത്തിലേക്ക് തിരിച്ചുകയറ്റി നീലേശ്വരം ജനമൈത്രി പൊലീസ്. കുടുംബപ്രശ്നത്തെ തുടർന്ന് ആത്മഹത്യക്കൊരുങ്ങിയ 35കാരിയെയും എട്ടും ഒന്നും വയസുള്ള മക്കളെയുമാണ് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്‌ച രാത്രിയാണ് ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് മക്കളുമായി വീടുവിട്ടിറങ്ങിയ യുവതി നീലേശ്വരം റെയിൽവെ സ്റ്റേഷനുസമീപം പാളത്തിൽ ആത്മഹത്യക്കൊരുങ്ങിയത്. യുവതി ഓട്ടോയിൽ പേരോലിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരോലിലും റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലും പാളത്തിലും പരിശോധന നടത്തി. തുടർന്ന് രണ്ടുകുട്ടികളെയും ചേർത്തുപിടിച്ച് യുവതി റെയിൽവെ പാളത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഓടിയെത്തിയ സംഘം അമ്മയെയും മക്കളെയും പാളത്തിൽ നിന്ന് മാറ്റി. ഇതിനു പിന്നാലെ പാളത്തിലൂടെ ട്രെയിൻ കടന്നു പോവുകയും ചെയ്‌തിരുന്നു. അമ്മയെയും മക്കളെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു സംസാരിക്കുകയും യുവതിയുടെ അമ്മയ്‌ക്കൊപ്പം വീട്ടിലെത്തിക്കുകയും ചെയ്‌തു. ശനിയാഴ്ച രാവിലെ ജനമൈത്രി പൊലീസ് വീണ്ടും അവരുടെ വീട്ടിലെത്തി കൺസലിങ് നൽകി. അവസരോചിത ഇടപെടലിലൂടെ മൂന്നുജീവൻ രക്ഷിച്ചതിലുള്ള സന്തോഷത്തിലാണ് നീലേശ്വരം ജനമൈത്രി പൊലീസ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ