ഇവിടെ വീട്ടിലേ
യ്‌ക്കൊരിക്കല്‍ വന്നിടും...
കവിതകള്‍ ചൊല്ലും
കലഹിക്കുമന്തി
മയങ്ങുവോളവും;
പുലരുവോളവും
പകര്‍ന്നാടും രാവിന്‍
ചുവപ്പും പച്ചയും;
കരിന്തിരി കത്തി
പ്പുകഞ്ഞിടും വിള
ക്കിളകിയാടുമ്പോള്‍
തിരനോക്കും സൂര്യന്‍,
മിഴിയില്‍ ചുണ്ടപ്പൂ
ത്തിണര്‍പ്പുമായഷ്ട
കലാശകാലത്തില്‍
അണിയറയിലു
മിടഞ്ഞ ചെണ്ടകള്‍
തളരും, ശാന്തമായ്
മയങ്ങും ചേങ്കിലം...
ഇതുപോലെന്തൊക്കെ
പ്പറഞ്ഞിരുന്നു നീ,
പകര്‍ന്നിരുന്നു നീ
പലതും ഗ്രാമിക
സ്വകാര്യഭാഷയില്‍...!
പറഞ്ഞതൊക്കെയും
മറന്നുപോയതോ?
ഇവിടേയ്‌ക്കെത്താതെ
വഴിയില്‍ത്തങ്ങിയോ?
വഴി തെറ്റിപ്പോയോ?
വിളിച്ചിടാമെന്നു
നിനയ്‌ക്കെ കൈപ്പേശി
കളഞ്ഞുപോയതോ?
പറഞ്ഞു ചുറ്റിക്കും
ചരടുപമ്പര
പ്രതിമമാണു നിന്‍
വചനമെന്നെനി
ക്കരിശം തോന്നുന്നു,
കവിതയില്‍ നിന്നു
മിറങ്ങി നീ ദൂരേ
ക്കകന്നു പോയതായ്
ഭയന്നു ഞാനിതാ
മിഴിച്ചുനില്‍ക്കുന്നു...
ഇടവമാനത്തു
ണ്ടൊരു കരിമേഘം
കനത്ത കാറ്റത്തു
കറങ്ങിനില്‍ക്കുന്നു,
വറുത്ത മത്സ്യവു
മടുക്കളയ്ക്കുള്ളില്‍
കരയിലെന്നപോല്‍
പിടച്ചു ചാടുന്നു;
വെയില്‍ മഴവില്ലു
കുലയ്ക്കാന്‍ നോക്കുന്നു...
ഇതൊക്കെ സങ്കട
പ്രതീകചിത്രങ്ങള്‍,
അഭൂതപൂര്‍വ്വമീ
മഴക്കൂരാപ്പെന്ന
കൊടും സിനസ്‌തേഷ്യ!
എതമല്ലാത്തതു
മൊഴിഞ്ഞുപോയെങ്കില്‍
പൊറുത്താലും ശ്രീമന്‍,
അനുജന്‍ നീയെന്നു
കരുതിപ്പോയി ഞാന്‍...
സകലതും ചൂതു
കളിച്ചു തോറ്റവന്‍,
കവിതതന്നുടു
പുടവയൂരിയ
തുടുത്തുകെട്ടിയോന്‍...
കലിയുടെ ഭാവ
മഴിച്ചുവെയ്ക്കുക;
മനയോലപ്പച്ച
മുഖത്തു തേയ്ക്കുക...
വരിക നീ കൃഷ്ണ
മുടിയണിഞ്ഞൊരു
മുകിലിന്‍ മാനമാ
യതീവരാവിലെ..!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ