കവിത 

'കിളിയാട്ട്'- റെജു എഴുതിയ കവിത

റെജു

നെല്‍ച്ചെടികളില്‍ കതിര്‍ വളഞ്ഞപ്പോള്‍
പാടത്ത് കിളിയാട്ടാന്‍ പോയി

നെല്‍പ്പാടത്തിന്റെ പരപ്പില്‍
വിരിച്ചുകിടക്കുന്ന വെയിലില്‍ നിറയെ 
കതിരുകൊത്തി  പറക്കുന്ന
പച്ചനിറ ചിലപ്പുകള്‍

ആ കാഴ്ചയിലേക്കു നോക്കി
അവള്‍ കരയിറമ്പത്ത് നില്‍ക്കുന്നു

പിടിത്താളിലെ കിലുക്കങ്ങള്‍
അരിഞ്ഞ് തൂളിച്ചുകൊണ്ടാണല്ലോ
അവയുടെ അറമാദിക്കലെന്നോര്‍ത്തതും
പിന്നെ ഞാനധികം  മിഴിച്ചുനിന്നില്ല

ഒരു പടക്കത്തിന്
ബീഡിത്തീ പറ്റിച്ച്
വെയിലിന്റെ
നിശ്ശബ്ദതയിലേക്കെറിഞ്ഞു

അതിന്നൊച്ച കിളികളെ തൊടുത്തതും
നെല്‍നിലം കൂട്ടത്തോടെ പറന്ന്
മരങ്ങളുടെ ഉച്ചാന്തലകളില്‍
മായുന്നതായി തോന്നി

തോട്ടില്‍ കാലുരച്ച് കഴുകിക്കൊണ്ടവള്‍
കിളികളെ ഒളിപ്പിച്ച മരങ്ങള്‍
ഒഴുക്കിന്റെ കണ്ണാടിയില്‍
തലകുത്തി നില്‍ക്കുന്നത് കാട്ടിത്തന്നു

രാത്രിക്ക് വീടിന്റെ കണ്ണു വെട്ടിച്ച്
അവളുടെ മുറിയില്‍ കടന്നപ്പോള്‍
ഞാന്നുകിടക്കുന്ന സീലിംഗ്ഫാന്‍
അതുകണക്കൊരു മരമെന്നു തോന്നി

പടക്കത്തിന് തീ പകര്‍ത്തുന്നതോര്‍ത്ത്
അതിന്റെ സ്വിച്ചില്‍ വിരല്‍ തൊട്ടു
ചിറകു വിടര്‍ത്തി പൊന്തി
നാലു നാനായിരം കിളികള്‍

അലകളായിട്ടവ പറക്കുന്ന
സീറോവാട്ടിന്റെ വെട്ടത്തില്‍ ഞങ്ങള്‍
മെത്തക്കിടക്കയില്‍ സിരിപ്പു കൊത്തി
പറക്കുന്ന രണ്ട് കിളിച്ചിലപ്പുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ