മോസ്‌കോ: ലോകത്തെ 74 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. 45000 സൈബര്‍ ആക്രമണങ്ങളുണ്ടായതായും ബ്ര്ിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും സൈബര്‍ സെക്യൂരിറ്റി കമ്പനിയായ കാസ്‌പേസ്‌കി അറിയിച്ചു. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. ആക്രമണം തുടരുമെന്നതിനാല്‍ കൃത്യമായ കണക്കെടുക്കാനാവില്ലെന്ന് കാസ്‌പേസ്‌കി ലാബ് അറിയിച്ചു.
റഷ്യയിലും ബ്രിട്ടനിലുമാണ് പ്രധാനമായും സൈബര്‍ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' ആക്രമണമാണ് ഉണ്ടായതെന്ന് കാസ്‌പേസ്‌കി അറിയിച്ചു. വാന്നാക്രൈ എന്നാണ് പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റു പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുളള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ബിറ്റ്‌കോയിന്‍ വഴിയാണ് പണം ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ