അങ്കാറ: തുടര്‍ച്ചയായ രണ്ടാം തവണയും തുര്‍ക്കി പ്രസിഡന്റായി തയിപ് എര്‍ദോഗാന്‍ തിരഞ്ഞെടുക്കപ്പെട്ടു.ആദ്യഘട്ട ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 52.5 % വോട്ടുകളാണ് എര്‍ദോഗാന്‍ നേടിയത്. ഈ തിരഞ്ഞെടുപ്പിലെ വിജയം 81 മില്യനോളം വരുന്ന തുര്‍ക്കിക്കാരുടെ വിജയമാണ് എന്ന് എര്‍ദോഗാന്‍ പറഞ്ഞു. പ്രധാന എതിരാളിയായ മുഹാറംഇഞ്ചേയ്ക്ക് 30.7% വോട്ടുകളെ നേടാനായുള്ളൂ. തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലായിരുന്നുവെങ്കിലും എര്‍ദോഗാന്റെ വിജയത്തെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
സിറിയയെ സ്വതന്ത്രമാക്കാനുള്ള നടപടികള്‍ ഇനിയും തുടരുമെന്നും അഭയാര്‍ത്ഥികള്‍ക്ക് സിറിയയിലേക്ക് മടങ്ങിപോകാന്‍ സാധിക്കുന്ന നില വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും വിജയം അറിയിച്ചു നടത്തിയ പ്രസംഗത്തില്‍ എര്‍ദോഗാന്‍ വ്യക്തമാക്കി.തുര്‍ക്കിയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്നും കുര്‍ദ് വിമതരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.2014 ലാണ് പ്രസിഡന്റ് പദത്തിലേക്ക് എര്‍ദോഗാന്‍ ആദ്യമായി എത്തിയത്.തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ 2028 വരെ എര്‍ദോഗാന് പ്രസിഡന്റ് പദത്തില്‍ തുടരാം.
പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഇരട്ടിയാക്കിയ ശേഷം തുര്‍ക്കിയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇതോടെ മന്ത്രിമാരെയും വെസ്‌പ്രസിഡന്റിനെയും നേരിട്ട് നിയമിക്കാന്‍ എര്‍ദോഗാന് കഴിയും. നിയമവ്യവസ്ഥയില്‍ നേരിട്ട് ഇടപെടല്‍ നടത്താനും ആവശ്യമെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പുതിയ ഭേദഗതിയിലുടെ സാധിക്കും. പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ