ടോക്യോ: മൃഗശാല ജീവനക്കാരൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്കന്‍ നഗരമായ കഗോഷിമയിലുള്ള സുവോളജിക്കല്‍ പാര്‍ക്ക് ജീവനക്കാരനായ 40കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കടുവയുടെ കൂടിനടുത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന വെള്ളക്കടുവകളെ സംരക്ഷിക്കുന്ന മൃഗശാലയാണിത്. ഇത്തരം നാലോളം കടുവകള്‍ ഇവിടെയുണ്ട്. ഈ കടുവകളിലൊന്നാണ് ഇയാളെ ആക്രമിച്ചത്. കഴുത്തിന് കടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ശരീരം കിടന്നിരുന്നത്. പെട്ടെന്ന് തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ജീവനക്കാരന്റെ മരണമുണ്ടായ സാഹചര്യത്തില്‍, വെള്ളക്കടുവകളെ മൃഗശാലാ അധികൃതര്‍ വേണ്ടവിധത്തില്‍ സംരക്ഷിക്കുന്നുണ്ടോ എന്നകാര്യം പൊലീസ് കര്‍ശനമായി അന്വേഷിക്കാന്‍ തീരുമാനിച്ചതായി ക്യോഡോ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം റഷ്യയിലും സമാന രീതിയില്‍ സംഭവം നടന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ