ന്യൂഡൽഹി : ഇന്ത്യക്കാരനാണെന്ന് കരുതി പാക് വൈമാനികനെ നാട്ടുകാർ മർദിച്ച് കൊന്നു. ഇന്ത്യൻ അതിർത്തിയിലേക്ക് എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെയാണ് ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ ക്രൂരമായി മർദിച്ചത്. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. ഇക്കാര്യം പാകിസ്ഥാൻ മറച്ചുവെക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ ഖാലിദ് ഉമര്‍ വ്യക്തമാക്കി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പാക് പൈലറ്റ് ഷഹാസ് ഉദ് ദിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഷഹാസ് പറത്തിയ പാക് എഫ് 16 വിമാനം തകര്‍ന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഖാലിദ് ഉമര്‍ ആയിരുന്നു.
തകര്‍ന്ന എഫ് 16 ല്‍ നിന്ന് രക്ഷപ്പെട്ട ഷഹാസ് പാക് അധീന കശ്മിരിലെ ലാം വാലിയിലാ പാരാച്ചൂട്ടില്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് എന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ക്രൂരമായി മർദിക്കുകയായിരുന്നു.പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു.
രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാൾ ആശുപത്രിയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ മരിച്ച ഷഹാസ് ആയിരിക്കാമെന്നാണ് സൂചന. പിന്നീട് ഇയാളെ കുറിച്ച് പാക് സൈനിക വക്താവ് വെളിപ്പെടുത്തിയിട്ടുമില്ല.
ആകാശപോരില്‍ ഷഹാസ് പറത്തിയ എഫ് 16നെ വെടിവെച്ചിട്ടത്, മിഗ് 21 പറത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനാണ്. ഇരുവരും സൈനിക കുടുംബത്തിൽ നിന്നുള്ളവരാണ്. പാക് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്റെ മകനാണ് ഷഹാസ്. ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ
കാർഗിൽ യുദ്ധപോരാളി എയർമാർഷൽ സിംഹക്കുട്ടി വർത്തമാന്റെ മകനുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ