ബെയ്‌റൂട്ട്: ലബനനിലെ ബയ്റുട്ടിൽ ഇന്നലെ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെയ്‌റൂട്ട് തുറമുഖത്തിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്.
കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി പ്രാദേശിക സമയം ആറോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ 4,000ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലെബനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും ഈ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായിട്ടുണ്ട്. 2005ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊല്ലപ്പെട്ട കേസിൽ വിധി വരാനിരിക്കെയാണ് സ്‌ഫോടനം. കാർബോംബ് സ്‌ഫോടനത്തിലായിരുന്നു പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ