മോസ്‌കോ: പ്രസിഡന്റ് പുടിന്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതിക്ക് റഷ്യന്‍ ജനത അംഗീകാരം നല്‍കി. പുതിയ റഫറണ്ടം അനുസരിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിന് 2036 വരെ അധികാരത്തില്‍ തുടരാനാകും. ആറുവര്‍ഷം വീതമുള്ള രണ്ടു ടേം കൂടി ലക്ഷ്യമിട്ടാണ് പുടിന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.
65 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 78 ശതമാനം പേര്‍ ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ടുചെയ്തതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 67 വയസ്സുള്ള പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികള്‍ വഹിച്ചുവരികയാണ്. നിലവിലെ പ്രസിഡന്റ് പദവിയുടെ കാലാവധി 2024 വരെയാണുള്ളത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. ജനുവരിയിലാണ് ഭരണഘടനാമാറ്റത്തിനുള്ള വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഏപ്രില്‍ 22ന് നടക്കേണ്ട വോട്ടെടുപ്പ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റുകയായിരുന്നു.
നിര്‍ദ്ദിഷ്ട ഭരണഘടനാമാറ്റങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. പുടിന്‍ ഇതില്‍ ഒപ്പുവെക്കുകയുംചെയ്തു. ജനങ്ങളുടെ അംഗീകാരത്തിനായി വീണ്ടും വോട്ടെടുപ്പ് ആവശ്യമില്ലെങ്കിലും ജനം തീരുമാനിക്കട്ടേയെന്ന് പുടിന്‍ തന്നെയാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ