ബർലിൻ: പടിഞ്ഞാറൻ യൂറോപ്പിൽ അതിശക്തമായ മഴയെ തുടർന്ന് പ്രളയം. മിന്നൽ പ്രളയത്തിൽ ഇതുവരെ 70 പേർ മരിച്ചതായാണ് റിപ്പോർട്ട്. ജര്‍മനിയിലാണ് മഴയെ തുടർന്ന് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. 2 മാസത്തിൽ ലഭിക്കേണ്ട മഴ കഴിഞ്ഞ 2 ദിവസങ്ങളിൽ പെയ്തതായി ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നിരവധി പേരെ കാണാതായിട്ടുണ്ട്. ജർമനിയിൽ 42 മരണവും ബൽജിയത്തിൽ 11 മരണവുമാണ് സ്ഥിരീകരിച്ചത്. സമുദ്രനിരപ്പിന് താഴെയായ നെതർലൻഡിലും പ്രളയം ബാധിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം പലയിടത്തും ശക്തമായ കാറ്റുമുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നു. അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന് തുറന്നുവിടേണ്ടി വന്നു.
നിരവധി കെട്ടിടങ്ങൾ തകരുകയും കാറുകൾ ഒഴുകിപ്പോവുകയും ചെയ്തു. റോഡ്, റെയിൽ ഗതാഗതം സ്തംഭിച്ചു. ഫോൺ, ഇന്റർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങിയിട്ടുണ്ട്. കനത്ത മഴ ഫ്രാൻസിന്റെ വടക്കുകിഴക്കൻ മേഖലയിലും ജനജീവിതത്തെ ബാധിച്ചു.
ജർമനിയുടെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലാണ് പ്രളയത്തിൽ കൂടുതൽ നാശമുണ്ടായത്. ബോൺ നഗരത്തിന്റെ തെക്കുഭാഗത്തുള്ള അഹ്ർ നദി കരകവിഞ്ഞു. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജർമൻ അതിർത്തിയോടു ചേർന്ന കിഴക്കൻ മേഖലയിലാണ് ബൽജിയത്തിൽ പ്രളയക്കെടുതി രൂക്ഷം.
ബെൽജിയം നഗരമായ ലിയേജിൽ നിന്ന് നിരവധി പേരെ മാറ്റി. മ്യൂസ് നദിയിൽ ഒന്നര മീറ്റർ ജലനിരപ്പ് ഉയർന്നു. നദിക്ക് കുറുകെയുള്ള ഡാം പാലം തകരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 10000ത്തിലേറെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ