രാജ്യാന്തരം

25 കൊല്ലത്തിന് ശേഷം വിരിഞ്ഞു; കാണണമെങ്കിൽ മൂക്കുപൊത്തണം; വിചിത്ര പുഷ്പം!

സമകാലിക മലയാളം ഡെസ്ക്

നെതർലൻഡ്സിലെ ഒരു ബൊട്ടാണിക്കൽ ഗാർഡനിൽ കാൽനൂറ്റാണ്ടിനിടെ ആദ്യമായി പൂത്ത ഒരു പൂവ്. 24 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം വിരിഞ്ഞ പൂവ് പക്ഷേ അടുത്തുചെന്ന് കാണണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. അഴുകിയ മാംസത്തിന്റ ഗന്ധമാണ് പൂവിന് എന്നതാണ് കാരണം. 

അമോർഫാലസ് ഡീകസ് സിൽവേ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചെടിയുടെ പൂവാണ് ഇത്. എന്നാൽ ഈ ചെടിക്ക് രസകരമായ മറ്റൊരു പേര് കൂടിയുണ്ട്: പെനിസ് പ്ലാന്റ്. പുരുഷലിംഗത്തിന്റെ  ആകൃതിയിലുള്ള പൂവായതിനാലാണ് ഇത്തരമൊരു വിളിപ്പേര് ചെടിക്ക് വീണുകിട്ടിയത്. 

ലെയ്‌ഡൻ ഹോർട്ടസ് ബൊട്ടാണിക്കസ് എന്ന ഗാർഡനിലാണ് ഒക്ടോബർ 19ന് പൂവ് വിരിഞ്ഞത്. യൂറോപ്പിൽ മൂന്നാമതായി വിരിഞ്ഞ പെനിസ് ചെടിയാണ് നെതർലൻഡ്സിലേത്. ഇതിനു മുൻപ് 1997ലാണ് ലെയ്‌ഡൻ ഹോർട്ടസ് ബൊട്ടാണിക്കസിൽ പെനിസ് ചെടി പൂവിട്ടത്. പക്ഷേ അത് മറ്റൊരു ചെടിയിലായിരുന്നു എന്ന് മാത്രം. 2015ൽ നട്ട ചെടിയിലാണ് ഇപ്പോൾ പൂവുണ്ടായിരിക്കുന്നത്.

അപൂർവ ഇനത്തിൽപെട്ട ചെടിയായതിനാൽ കഴിഞ്ഞ ആറ് വർഷക്കാലമായി ഗാർഡനിലെ ജോലിക്കാർ ചെടിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ചെടിക്ക് രണ്ട് മീറ്റർ ഉയരം എത്തിയശേഷമാണ് പൂവിടുന്നത്. പൂവിന് മാത്രം ഏതാണ്ട് അര മീറ്ററോളം ഉയരം ഉണ്ടാകും.

ഇന്തോനേഷ്യയിലെ ജാവ ദ്വീപാണ് പെനിസ് ചെടിയുടെ നാട്. അമോർഫാലസ് ഇനത്തിൽപ്പെട്ട ചെടികളെല്ലാം വർഷങ്ങളുടെ ഇടവേളകളിൽ പൂക്കുന്നവയാണ്. ഇവയുടെ പൂക്കളിൽ ഭൂരിഭാഗത്തിനും ദുർഗന്ധം തന്നെയാണ്. മനുഷ്യർക്ക് ഈ ഗന്ധം സഹിക്കാനാവില്ലെങ്കിലും പ്രാണികളെ ഇവ ധാരാളമായി ആകർഷിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; രണ്ട് ആശുപത്രികളില്‍ പൊലീസ് പരിശോധന

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍