ലണ്ടന്‍: ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ടു മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചു. ഇന്ത്യന്‍ വംശജനായ ധനമന്ത്രി ഋഷി സുനാക്, ആരോഗ്യമന്ത്രി സാജിദ് ജാവിദ് എന്നിവരാണ് രാജിവെച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.
ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പിഞ്ചർ രാജിവെച്ചു. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനാണെന്നറിഞ്ഞിട്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരവും പുറത്തുവന്നിരുന്നു. പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്.
സർക്കാർ ശരിയായ രീതിയലും മത്സരക്ഷമതയോടെയും പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഋഷി സുനാക് ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് സാജിദ് ജാവിദും കുറ്റപ്പെടുത്തി. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഋഷി സുനാകിന് പകരം നാദിം സവാഹിയെ ധനമന്ത്രിയായി നിയമിച്ചു. സാജിദ് ജാവിദിന് പകരം ആരോഗ്യ വകുപ്പ് മന്ത്രിയായി സ്റ്റീവ് ബാർക്ലേയെയും നിയമിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ