വാഷിങ്ടൻ: ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി വീണ്ടും അങ്കത്തിനൊരുങ്ങി ജോ ബൈഡൻ(80). കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോയിലൂടെയാണ് ബൈഡൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. യുഎസ് ചിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസും (59) മത്സരിക്കും. 2024 നവംബറിലാണ് യുഎസ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2021 ജനുവരി ആറിന് ട്രംപ് അനുയായികൾ നടത്തിയ ക്യാപ്പിറ്റൾ ആക്രമണത്തിന്റെ ദൃശ്യങ്ങളോട് കൂടിയാണ് വിഡിയോ ആരംഭിക്കുന്നത്.
നാല് വർഷം മുൻപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, അമേരിക്കയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നു ഞാൻ പറഞ്ഞു. ആ പോരാട്ടം നാം തുടരുകയാണ്. ഗർഭഛിദ്രാവകാശം, ജനാധിപത്യസംരക്ഷണം, സാമൂഹികസുരക്ഷ എന്നിവയാണു 2024 ലെ സുപ്രധാന വിഷയങ്ങളെന്നും ബൈഡൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബൈഡൻ വിഡിയോ പുറത്ത് വിട്ടത്.
ഏപ്രിൽ 19നു റോയിട്ടേഴ്സ് നടത്തിയ അഭിപ്രായസർവേയിൽ 39 ശതമാനമാണ് ബൈഡനുള്ള ജനപിന്തുണ. അതേസമയം ബൈഡന്റെ പ്രായം ഒരുവിഭാഗം അമേരിക്കക്കാർ പ്രശ്നമായി കാണുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുമെന്നു മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ