വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ ചുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് പുതിയതായി ചുമത്തിയിരിക്കുന്നത്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് ഒരുങ്ങുന്നതിനിടെയാണ് കൂടുതൽ കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച ട്രംപ് കോടതിയിൽ ഹാജരാകണം.
2021 ജനുവരിയിൽ ജോ ബൈഡന്റെ വിജയത്തെ അട്ടിമറിക്കാൻ
ട്രംപ് ശ്രമിച്ചോയെന്നതാണ് പ്രധാനമായും പരിശോധിച്ചതെന്ന് സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് പ്രസ്താവനക്ക് പിന്നാലെ ട്രംപ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കുകയും തുടർന്ന് ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ അനുയായികൾ കാപ്പിറ്റോൾ ബിൽഡിങ് ആക്രമിക്കുകയും ചെയ്തുവെന്ന് സ്മിത്ത് വ്യക്തമാക്കി.
കാപ്പിറ്റോൾ ബിൽഡിങ്ങിന് നേരെ നടന്ന ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളിയാണെന്നും ട്രംപിനെതിരായ കുറ്റപത്രത്തിൽ പറയുന്നു. യുഎസിന്റെ അടിത്തറയെ തന്നെ ദുർബലമാക്കുന്ന നുണകളാണ് ട്രംപ് പറഞ്ഞതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിന് ട്രംപ് സമ്മർദം ചെലുത്തിയതായി ചില ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഡിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത്. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിൽ ഡോണൾഡ് ട്രംപിനെ നേരത്തെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു.
കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു. മാരലഗോയിലെ വസതിയിൽനിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്. 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ താരം സ്‌റ്റോമി ഡാനിയൽസുമായുള്ള ബന്ധം ഒതുക്കി തീർക്കാൻ 1,30,000 ഡോളർ നൽകിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ