ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലില്‍. ബെന്‍ ഗൂറിയന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ജോ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ സന്ദര്‍ശനം. ഇസ്രയേലിലെത്തിയ ബൈഡന്‍ മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗണ്‍സില്‍ കോ-ഓഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി അറിയിച്ചു.
'പ്രാദേശിക നേതാക്കന്‍മാരുമായും ചര്‍ച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോര്‍ദാന്‍ രാജാവ് എന്നിവരുമായി ഇതിനകം ചര്‍ച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരന്‍മാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണ്.'- കിര്‍ബി പറഞ്ഞു.
അതിനിടെ, ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ ഹമാസും പലസ്തീനും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി. ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അല്ലെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഗാസയിലെ കിരാതരായ ഭീകരവാദികളാണ് ഇതിന് പിന്നിലെന്നുമാണ് നെതന്യാഹു എക്‌സില്‍ കുറിച്ചത്. എന്നാല്‍ നെതന്യാഹു ഒരു നുണയനാണെന്നും ആശുപത്രി പരിസരത്ത് ഹമാസിന്റെ താവളം ഉണ്ടെന്ന ധാരണയിലാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതെന്നുമാണ് യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ മറുപടി നല്‍കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ