കൊച്ചി : നടൻ ദിലീപ് ഇടപെട്ട് മലയാള സിനിമയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന്
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. ദിലീപ് അവസരം നിഷേധിച്ചുവെന്ന് നടി പരാതിപ്പെട്ടിരുന്നു. പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും ഇടവേള ബാബു പറയുന്നു.
എന്നാൽ ഏതൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നത് എന്തിനാണെന്നാണ് ദിലീപ് തന്നോട് ചോദിച്ചതെന്നും ഇടവേള ബാബു മൊഴിനല്‍കി. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. പ്രശ്നങ്ങള്‍ അതാത് സമയത്ത് പറഞ്ഞു തീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ല.
ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ആക്രമണത്തിന് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിരുന്നു. നടന്‍ സിദ്ദീഖ് പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.
ആക്രമണത്തിനിരയായ നടിയും ഡബ്ലുസിസിയും ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴി. സമാനമായ മൊഴിയാണ് കേസില്‍ സിദ്ദീഖും പൊലീസിന് നല്‍കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ