സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ. തന്‍റെ ഭാഗത്തുനിന്നും അത്തരത്തിലൊരു വര്‍ഗീയ സ്പർധ വളർത്തുന്ന പ്രസ്താവന ഉണ്ടായിട്ടില്ലെന്നും താൻ അങ്ങനെ സംസാരിക്കുന്ന ആളല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കൃഷ്ണകുമാർ പ്രതികരണവുമായി രംഗത്തെത്തിയത്. സുഹൃത്തുക്കളിൽ ചിലർ ഫോർവേര്‍ഡ് ചെയ്താണ് മെസേജ് ശ്രദ്ധയിൽ പെട്ടതെന്നും അപകടം മനസിലായതിനു ശേഷം സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പോസ്റ്റിൽ മതപരവും രാഷ്ട്രീയപരവുമായ ആംഗിളുകളുണ്ട്. പ്രസ്താനവനയിൽ മത, രാഷ്ട്രീയ ആംഗിളുകൾ കൊണ്ടുവരാന്‍ ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ അത്ര വ്യക്തമായൊരു പ്രസ്താവനയുമല്ല. പലരോടും ചോദിച്ചാണ് എന്താണ് ഇതിൽ ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയത്. മമ്മൂട്ടിയുടെയോ മോഹൻലാലിന്‍റെയോ ഒക്കെ പേരിൽ ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയാൽ അത് വ്യാജമാണോ യഥാർത്ഥമാണോ എന്നത് പെട്ടെന്നു മനസിലാക്കാം. എന്നാൽ എന്നെപ്പോലെയുള്ള നടീനടൻമാരുടെ അവസ്ഥ അതല്ല. ആളുകൾ ചിലപ്പോൾ അത് സത്യമാണെന്ന് വിശ്വസിക്കും. വ്യാജസൃഷ്ടിയാണോ എന്നത് പെട്ടെന്ന് മനസിലാകില്ല"- ഒരു മലയാളം വാർത്താ വെബ്സൈറ്റിനോട് കൃഷ്ണകുമാർ പറഞ്ഞു.
ആക്രമണം പുറത്തുനിന്നല്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഇൻഡസ്ട്രിക്ക് അകത്തുനിന്നു തഎന്നെ അറിയാവുന്ന ആരെങ്കിലും തന്നെയാണ് ഇതിനി പിന്നിലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മകൾ അഹാനയുടെ മൂന്ന് സിനിമകൾ റിലീസിന് ഒരുങ്ങുന്നതുകൊണ്ടുതന്നെ അതുമായി ഈ സംഭവത്തിന് ഏതെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ