സിനിമ മേഖലയിലെ പ്രമുഖർക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ വെച്ച് ഏർപ്പെടുത്തിയ സൽക്കാരത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോളിവുഡ് സൂപ്പർതാരങ്ങൾ പ്രധാനമന്ത്രിയ്ക്കൊപ്പം എടുത്ത സെൽഫികളായിരുന്നു സോഷ്യൽ മീഡിയ നിറയെ. എന്നാൽ പ്രധാനമന്ത്രിയുടെ പരിപാടിയിലുണ്ടായ വിവേചനം തുറന്നുകാട്ടിയിരിക്കുകയാണ് ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം.
സൽക്കാരത്തിന് എത്തിയലരുടെ ഫോണുകൾ നേരത്തെ വാങ്ങിവെച്ചിരുന്നെന്നും പക്ഷേ ബോളിവുഡ് താരങ്ങൾ പ്രധാനമന്ത്രിയ്ക്കൊപ്പം സെൽഫി എടുക്കുന്നതുകണ്ട് ഞെട്ടി എന്നുമാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പറയുന്നത്. താരങ്ങൾ സെൽഫി എടുക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
രാമോജി റാവ്ജി കാരണമാണ് തനിക്ക് പ്രധാനമന്ത്രിയുടെ സൽക്കാരത്തിൽ പങ്കെടുക്കാനായത് എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറയുന്നത്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സെല്‍ഫോണ്‍ വാങ്ങിവെച്ച് ടോക്കണ്‍ തന്നു. എന്നാല്‍ അതേ ദിവസം താരങ്ങളുടെ സെല്‍ഫി കണ്ട് താന്‍ അമ്പരന്നു. കാര്യങ്ങള്‍ മനസിലാവുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം കുറിച്ചത്. എസ്പിബിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സിനിമ മേഖലയോടുള്ള അതൃപ്തിയാണ് ഇതിലൂടെ വ്യക്തമായത് എന്നാണ് എല്ലാവരും പറയുന്നത്.
മഹാത്മാവിന്റെ 150ാം ജന്മവാര്‍ഷികത്തില്‍ ഗാന്ധിസത്തെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 'ചേഞ്ച് വിത്തിന്‍' എന്ന പേരില്‍ മീറ്റ് നടത്തി. ബോളിവുഡില്‍ നിന്ന് നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധി തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു ആയിരുന്നു. പ്രധാനമന്ത്രി മോദിയുടെയും സംഘത്തിന്റെയും ഇരട്ടത്താപ്പിനെ കുറിച്ചാണ് എസ്പിബി ഇപ്പോള്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ