ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണ്; തുറന്നടിച്ച് പി സി ജോർജ് 

ശ്രീകുമാറിനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ രം​ഗത്തെത്തിയതിന് പിന്നാലെയാണ് പി സി ജോര്‍ജിന്‍റെ വിമര്‍ശനം
ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണ്; തുറന്നടിച്ച് പി സി ജോർജ് 

കോട്ടയം: ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ആഞ്ഞടിച്ച് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്. ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണെന്നാണ് ജോർജിന്റെ പരാമർശം. അയാളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. ശ്രീകുമാറിനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ രം​ഗത്തെത്തിയതിന് പിന്നാലെയാണ് പി സി ജോര്‍ജിന്‍റെ വിമര്‍ശനം. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീകുമാർ മേനോന്‍റെ പങ്ക് അന്വേഷിക്കണമെന്നും നടൻ ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാറാണെന്നും പി സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ആട്, മാഞ്ചിയം കേസുകളിൽ പങ്കുള്ളയാളാണ് ശ്രീകുമാറെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാരിയര്‍ കഴിഞ്ഞദിവസം ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 

സംവിധായകനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍  മഞ്ജുവാരിയരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ  നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിച്ചു.

പരാതി നല്‍കിയതിന് പിന്നാലെ മഞ്ജു വാരിയരുടെ മടങ്ങി വരവിനും വിജയത്തിനും പിന്നില്‍ താനാണെന്ന് അവകാശവാദവുമായി ശ്രീകുമാര്‍ മേനോൻ രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെ സിനിമരം​ഗത്തുതന്നെയുള്ള നിരവധി പേരാണ്  രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com