'ഞാന്‍ വിവാഹമോചിതയാണ്, ചെറിയ പലചരക്ക് കട നടത്തിയാണ് മകനെ വളര്‍ത്തുന്നത്'; അമ്മയെ ഉപേക്ഷിച്ചതല്ലെന്ന് രാണുവിന്റെ മകള്‍

അമ്മ റെയില്‍വേ സ്റ്റേഷനില്‍ പാട്ടു പാടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്
'ഞാന്‍ വിവാഹമോചിതയാണ്, ചെറിയ പലചരക്ക് കട നടത്തിയാണ് മകനെ വളര്‍ത്തുന്നത്'; അമ്മയെ ഉപേക്ഷിച്ചതല്ലെന്ന് രാണുവിന്റെ മകള്‍

റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന പാട്ടുപാടുന്നതിന്റെ വിഡിയോ വൈറലായതോടെയാണ് രാണു മണ്ടല്‍ എന്ന പാട്ടുകാരിയേയും അവരുടെ ജീവിതവും നമ്മള്‍ അറിയുന്നത്. ഇപ്പോള്‍ സിനിമയില്‍ പാടാന്‍ നിരവധി അവസരങ്ങളാണ് രാണുവിനെ തേടിയെത്തുന്നത്. വൈറലായതിന് പിന്നാലെ രാണുവിന്റെ മകള്‍ എലിസബത്ത് സതി റോയ് അമ്മയുടെ അടുത്തേക്ക് മടങ്ങിയെത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തുകയാണ് സതി. 

അമ്മ റെയില്‍വേ സ്റ്റേഷനില്‍ പാട്ടു പാടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അമ്മയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ അമ്മയെ എപ്പോഴും വന്ന് കാണാന്‍ പറ്റിയ അവസ്ഥയില്‍ ആയിരുന്നില്ല താനെന്നുമാണ് സതി പറയുന്നത്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 

'റെയില്‍വെ സ്‌റ്റേഷനിലിരുന്ന് പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്കടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ്സ്റ്റാന്‍ഡില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഞാന്‍ വിവാഹമോചിതയാണ്. ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയ കൂടെ കൂട്ടാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നത്. ആളുകള്‍ ഇപ്പോള്‍ എനിക്കെതിരാണ്. ഞാന്‍ ഇനി എവിടെ പോകുംഎലിസബത്ത് പറഞ്ഞു.

ഇപ്പോള്‍ അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ സന്ദര്‍ശിക്കാനൊന്നും അവര്‍ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ എന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയുമായി ഫേണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമം. അവര്‍ അമ്മയെ വച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചുകഴിഞ്ഞു. എന്നാല്‍, അമ്മയ്ക്കുവേണ്ടി ഒന്നും വാങ്ങിയതായി കാണുന്നില്ല. നിത്യേനയുളള ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങള്‍ പോലുമില്ല അമ്മയുടെ പക്കല്‍. അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യാത്തത്. സംഗീതത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടപ്പെടരുതെന്നുണ്ട് എനിക്ക്. മാനസികമായി അത്ര കരുത്തയല്ല അവര്‍. പോരാത്തതിന് മാധ്യമങ്ങള്‍ നന്നായി ശല്ല്യം ചെയ്യുന്നുമുണ്ട്'സതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com