അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 ന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിനിമയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാൻ അലി അക്ബർ മറക്കാറില്ല. അത്തരത്തിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോര്‍ ഉയരുന്നു എന്ന അടിക്കുറിപ്പിൽ പറമ്പിൽ നിർമാണ ജോലികൾ നടക്കുന്നതിന്റെ ചിത്രമാണ് സംവിധായകൻ പോസ്റ്റ് ചെയ്തത്.
തന്റെ വീട്ടുമുറ്റത്താണ് അദ്ദേഹം ഷൂട്ടിങ് ഫ്ളോർ ഒരുക്കുന്നത്. ഇതോടെ അലി അക്ബറിനെ പരിഹസിച്ചുകൊണ്ട് ട്രോളുകൾ നിറയുകയാണ്. ബ്രഹ്മാണ്ഡ സെറ്റിൽ സിനിമ ഒരുക്കുന്ന രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളന്മാരുടെ സംശയം. പൈസ പിരിച്ച് പാവങ്ങളെ പറ്റിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു.
അതിനിടെ വിമർശനങ്ങൾക്കുള്ള മറുപടിയായി പുത്തൻ ക്യാമറയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ച്. പാനസോണിക് ലൂമിക്സ് S1H 6 കെ കാമറയാണ് അദ്ദേഹം സ്വന്തമാക്കിയത്. കൂടാതെ സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവച്ചു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.
മലബാർ വിപ്ലവത്തെക്കുറിച്ചുള്ള ചിത്രം ക്രൈഡ് ഫണ്ടിങ്ങിലൂടെയാണ് നിർമിക്കുന്നത്. ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി പങ്കുവച്ച മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബർ തന്റെ ചിത്രവും പ്രഖ്യാപിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിക്കൊണ്ടുള്ളതാണ് ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ