ലൊക്കേഷനിൽ മദ്യപിച്ചെത്തി ഹേംനാഥ് വഴക്കിട്ടു, വിവാഹം ഒഴിയാൻ അമ്മയുടെ നിർബന്ധം; ചിത്രയുടെ ആത്മഹത്യ മാനസിക സമ്മർദ്ദത്തിൽ

മരിക്കുന്നതിനു മുൻപ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു
ചിത്ര/ ഇൻസ്റ്റാ​ഗ്രാം
ചിത്ര/ ഇൻസ്റ്റാ​ഗ്രാം

പ്രതിശ്രുത വരനിൽ നിന്നും അമ്മയിൽ നിന്നുമുണ്ടായ മാനസിക സമ്മർദ്ദമാണ് തമിഴ് നടിയും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ്. പ്രതിശ്രുത വരൻ ഹേംനാഥ് സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ബന്ധം ഉപേക്ഷിക്കാൻ അമ്മ വിജയ നിർബന്ധിച്ചു. സമ്മർദ്ദം താങ്ങാനാവാതെയാണ് താരം ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ നി​ഗമനം. 

ഹേംനാഥ് ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതായി സഹപ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണു വിവരം ലഭിച്ചത്. ചിത്ര ഈ വിവരം അമ്മയെ അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ നിർബന്ധിച്ചു. മരിക്കുന്നതിനു മുൻപ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു. 

തുടർച്ചയായ മൂന്നാം ദിനവും ഹേംനാഥിനെയും ഹോട്ടൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നു അസിസ്റ്റന്റ് കമ്മിഷണർ ദീപ സത്യൻ ഹേംനാഥിനെ നേരിട്ടു ചോദ്യം ചെയ്തു. ചിത്രീകരണം കഴിഞ്ഞെത്തിയ ശേഷം കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാൻ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ, കാറിൽ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാൻ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നു പിന്നീട് പറഞ്ഞു. 

വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം. അതിനിടെ ഹേംനാഥിന്റെ പീഡനത്തെ തുടർന്നാണ് ചിത്ര മരിച്ചത് എന്നാണ് വീട്ടുകാരുടെ ആരോപണം. ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ചിത്രയെ കണ്ടെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com