വിഖ്യാത സംവിധായകൻ കിം കി ഡുക്കിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് മലയാളികൾ. കൊറിയൻ ചിലച്ചിത്രകാരന് ഇങ്ങ് കേരളത്തിൽ ആരാധകർ ഏറെയായിരുന്നു. കിമ്മിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംവിധായകൻ ഡോ ബിജു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കിമ്മുമായി അടുത്ത സൗഹൃദങ്ങളുണ്ടായിരുന്ന ആളാണ് ബിജു.
തന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്നും ബിജു കുറിക്കുന്നുണ്ട്. കിമ്മുമായി നടത്തിയിരുന്ന ചാറ്റുകളുടെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. "ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്‍റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി... പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല.. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും... എന്തൊരു വര്ഷമാണീ 2020..."- ബിജു കുറിച്ചു.
59കാരനായിരുന്ന കിം കി ഡുക് കോവിഡ് ബാധയെ തുടർന്നാണ് മരിക്കുന്നത്. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചായിരുന്നു അന്ത്യം. കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് കിം കി ഡുക്ക്. 2013ല്‍ മേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ