ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ അഭയ് ഡിയോൾ. സൂപ്പർഹിറ്റ് ചിത്രം സിന്ദഗി ന മിലേഗി ദൊബാരയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. സിനിമയിൽ തുല്യവേഷമാണെങ്കിലും അവാർഡ് നൽകുമ്പോൾ സ്വജനപക്ഷപാതം കൃത്യമായി കാണാന്‍ സാധിക്കുമെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സിന്ദഗി ന മിലേഗി ദുബാര റിലീസ് ചെയ്യുന്നത് 2011 ലാണ്. അടുത്തിടെയായി ഈ പേര് ഞാന്‍ ഇടയ്ക്കിടയ്ക്ക് മന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. മാനസികമായി തളര്‍ന്നിരിക്കുമ്പോള്‍ കാണാന്‍ പറ്റിയ സിനിമയാണ്. എല്ലാ അവാര്‍ഡ് ഫങ്ഷനുകളിലും എന്നെയും ഫര്‍ഹാനെയും പ്രധാന കഥാപാത്രങ്ങളില്‍ നിന്ന് സഹതാരങ്ങളാക്കി മാറ്റും. ഹൃത്വിക്കും കത്രീനയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇന്റസ്ട്രിയുടെ ചിന്തയില്‍ ഈ സിനിമ ഒരു ആണും പെണ്ണും പ്രണയത്തിലാവുന്നതും നായകന്റെ തീരുമാനങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന കൂട്ടുകാരെയും കുറിച്ചാണ്. രഹസ്യവും പരസ്യവുമായി ഇന്റസ്ട്രിയിലെ ലോബികള്‍ നിങ്ങള്‍ക്കെതിരെ തിരിയാന്‍ ഒരുപാട് വഴികളുണ്ട്. നാണമില്ലാത്ത പരസ്യമായ കാര്യമായിരുന്നു ഈ കേസ്. ഞാന്‍ അവാര്‍ഡുകളെല്ലാം ബഹിഷ്‌കരിച്ചു. എന്നാല്‍ ഫര്‍ഹാന്‍ ഇതില്‍ ഓകെ ആയിരുന്നു.- അഭയ് കുറിച്ചു.
ഹൃത്വിക് റോഷനും അഭയ് ഡിയോളും ഫർഹാൻ അക്തറും പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ഇത്. സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു. സുശാന്ത് സിംഗ് രാജ്പുതിന്‍റെ അകാലത്തിലുള്ള വിയോഗത്തിന് പിന്നാലെ ബോളിവുഡിലെ ഇത്തരം വിവോചനങ്ങള്‍ക്കെതിരെ നിരവധിപ്പേരാണ് ശബ്ദമുയര്‍ത്തിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ