കൊച്ചി; തട്ടിപ്പിന് ഇരയായ നടി ഷംന കാസിമിന് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ താരസംഘടനയായ അമ്മ. നടിയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും നിയമനടപടികൾക്ക് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും അമ്മ നേതൃത്വം അറിയിച്ചു. വിവാഹം ആലോചിച്ചുവന്ന ശേഷം താരത്തിൽ നിന്ന് പണം തട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഷംനയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികള്‍ക്കെതിരെ മറ്റൊരു നടിയും മോഡലുകളും രംഗത്തെത്തിയിരുന്നു.
ഷംനയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിക്കാനാണ് സംഘം ശ്രമിച്ചത്. വിവാഹ ആലോചനയുമായാണ് സംഘം നടിയുടെ വീട്ടുകാരുമായി അടുക്കുന്നത്. വരന്റെ ചിത്രമായി സംഘം അയച്ചുകൊടുത്തത് കാസര്‍കോട് സ്വദേശിയായ ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണെന്ന് പൊലീസ് വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. വിവാഹാലോചനയ്‌ക്കെന്ന പേരിലാണ് ഷംനയുടെ കുടുംബത്തെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താത്പര്യം അറിയിച്ചു. തുടര്‍ന്ന് പയ്യനും പിതാവും പെണ്ണുകാണാന്‍ എത്താമെന്നറിയിച്ചു. എന്നാല്‍, ജൂണ്‍ മൂന്നിന് മറ്റ് ആറുപേരാണ് മരടിലെ ഷംനയുടെ വീട്ടിലെത്തുന്നത്. പയ്യനും പിതാവും മറ്റൊരുദിവസം വരുമെന്നും അറിയിച്ചു.
പിന്നീട് വരന്‍ അന്‍വറായി എത്തിയത് കേസില്‍ അറസ്റ്റിലായ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ് ആണ്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു. നടിയില്‍ നിന്നും പ്രതികള്‍ പത്തുലക്ഷം രൂപ ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. പരിചയപ്പെട്ട് പെട്ടെന്നുതന്നെ പ്രതികള്‍ ഒരു ലക്ഷം രൂപയോളം ആവശ്യപ്പെട്ടതോടെ നടിയ്ക്ക് സംശയം തോന്നി. പന്തികേടു തോന്നി ഇവരെപ്പറ്റി ഷംനയുടെ പിതാവ് കൂടുതല്‍ അന്വേഷിച്ചു. ഇതോടെ ഇവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടു. ഇതിനിടെ പ്രതികള്‍ ഭീഷണി തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ