അമേരിക്കന്‍ നാടക നടനും ഗായകനുമായ ആരോണ്‍ ട്വെയ്റ്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗബാധ സ്ഥിരീകരിച്ചതായി ആരാധകരെ അറിയിച്ചത്. തനിക്ക് കണ്ടെത്തിയ ലക്ഷണങ്ങൾ ഗുരുതരമല്ലെന്നും എന്നാൽ സ്വാദും ഗന്ധവും തിരിച്ചറിയുന്നില്ലെന്നും താരം വ്യക്തമാക്കി. തന്റെ നായക്കുട്ടിയുടെ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം രോഗവിവരം അറിയിച്ചത്.
മാര്‍ച്ച് 12ന് ബ്രോഡ്‌വേ തീയേറ്ററില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഷോകള്‍ നിര്‍ത്തലാക്കിയതിനു പിന്നാലെ താന്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇപ്പോൾ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളാണ് കണ്ടെത്തിയത് അതുകൊണ്ട് ഞാൻ ഭാഗ്യവാനാണ്. പനിയില്ലാത്ത ചെറിയ ബുദ്ധിമുട്ടുകളാണ് എനിക്കുണ്ടായിരുന്നത്. കൂടുതലാളുകളിലും വളരെ ഗുരുതരമായ രോഗ ലക്ഷങ്ങളാണ് കാണിക്കുന്നത്. വളരെ ഗുരുതരമായ വൈറസാണിത്. ഇപ്പോൾ എനിക്ക് സ്വാദും ഗന്ധവും തിരിച്ചറിയാൻ കഴിയുന്നില്ല. ലക്ഷണങ്ങൾ അല്ലാതെ പലർക്കും ഇത് അനുഭവപ്പെടാറുണ്ട്.
തിങ്കളാഴ്ചയാണ് ഞാൻ ടെസ്റ്റ് ചെയ്തത്. ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് പോലും ഞാൻ ഇതിനെ വളരെ സീരിയസായിട്ടാണ് എടുത്തത്. ഇത് എല്ലാവർക്കും ഇത് ബാധിക്കുമെന്ന് എല്ലാവരും തിരിച്ചറിയണം. അസുഖമോ വലിയ ലക്ഷണങ്ങളോ കാണിക്കുന്നില്ലെങ്കിൽ പോലും പുറത്തിറങ്ങാതെ ഇരിക്കൂ. വീണ്ടും എല്ലാവരേയും തീയെറ്ററിൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മൈൽസിന്റെ ചിത്രത്തിനൊപ്പമാണ് ഞാൻ ഈകുറിപ്പിടുന്നത്. എല്ലാവരും അവരവരുടെ ആളുകൾക്കൊപ്പം അധികസമയം ചെലവഴിക്കൂ- ആരോൺ കുറിച്ചു.
ടെലിവിഷന്‍ അവതാരകന്‍ ആന്റി കോഹന്‍, നടന്‍മാരായ കോള്‍ട്ടണ്‍ അണ്ടര്‍വുഡ്, ഡാനിയല്‍ ഡെ കിം, സംഗീതജ്ഞന്‍ ആന്‍ഡ്രൂ വാട്ട്, ഗെയിം ഓഫ് ത്രോണ്‍സ് താരം ക്രിസ്റ്റഫര്‍ ഹിവ്ജു, നടന്‍ ഇദ്രിസ് എല്‍ബ തുടങ്ങിയവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യ കോവിഡ് സ്ഥിരീകരിച്ച നടൻ ടോം ഹാങ്ക്‌സും റീത്ത വില്‍സണും ആശുപത്രി വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ