'ലാല്‍ അങ്ങനെ വിളിക്കുമ്പോള്‍ പ്രത്യേക സുഖമാണ്', മോഹൻലാലിന് പിറന്നാള്‍ ആശംസയുമായി ഇച്ചാക്ക; വിഡിയോ വൈറല്‍

സിനിമയില്‍ ഒരുകാലത്ത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു പേരായിരുന്നു. ഒരു പേര് എന്നു പറഞ്ഞാല്‍ രണ്ടുപേരുടേയും ചേര്‍ത്ത് ഒരു പേര്
'ലാല്‍ അങ്ങനെ വിളിക്കുമ്പോള്‍ പ്രത്യേക സുഖമാണ്', മോഹൻലാലിന് പിറന്നാള്‍ ആശംസയുമായി ഇച്ചാക്ക; വിഡിയോ വൈറല്‍

റുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി. മോഹന്‍ലാലുമായുള്ള ഇതുവരെയുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന വിഡിയോയിലൂടെയാണ് സൂപ്പര്‍താരം ആശംസകള്‍ നേര്‍ന്നത്. എന്റെ ലാലിന് എന്ന അടിക്കുറിപ്പിലാണ് വിഡിയോ. തന്റെ സഹോദരന്മാരെപ്പോലെ ലാലും തന്നെ ഇച്ചക്ക എന്നാണ് വിളിക്കുന്നതെന്നും അതു ലാല്‍ വിളിക്കുമ്പോള്‍ പ്രത്യേക സുഖം തോന്നാറുണ്ട് എന്നുമാണ് മമ്മൂട്ടി പറയുന്നത്. സിനിമയിലെ രണ്ട് നടന്മാര്‍ എന്നതിനപ്പുറം ഞങ്ങളുടെ ബന്ധം വളര്‍ന്നെന്നും അത് ഈ യാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത കാര്യമാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. മലയാളത്തിന്റെ അത്ഭുതകലാകാരന് പിറന്നാള്‍ ആശംസകള്‍ പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. 

മമ്മൂട്ടിയുടെ വാക്കുകള്‍; 

ലാലിന്റെ ജന്മദിനമാണ്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 39 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ദാ ഇന്നു വരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാല്‍ എന്നെ സംഭോദന ചെയ്യുന്നത്, ഇച്ചാക്ക. പലരും വിളിക്കുമ്പോഴും എനിക്ക് അത്ര സന്തോഷം തോന്നാറില്ല. ലാല്‍ വിളിക്കുമ്പോള്‍ പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാളെന്ന തോന്നല്‍.

സിനിമയില്‍ ഒരുകാലത്ത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു പേരായിരുന്നു. ഒരു പേര് എന്നു പറഞ്ഞാല്‍ രണ്ടുപേരുടേയും ചേര്‍ത്ത് ഒരു പേര്. നമ്മുടെ കൂടെ അഭിനയിച്ച ഒരുപാട് പേരുണ്ട്. അന്നൊക്കെ സിനിമയെ ഭയങ്കര ഗൗരവത്തോടെ കാണുന്നവരായിരുന്നില്ല. കൊളജ് വിദ്യാര്‍ത്ഥികളെപ്പോലെ പാടിയും രസിച്ചും തമാശപറഞ്ഞും കളിച്ചുമൊക്കെ നടക്കുമായിരുന്നു. പക്ഷേ തൊഴിലിനോട് വളരെ ഗൗരവത്തോടെയുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളത്. പഠിക്കുന്ന വിദ്യാര്‍ത്ഥികളെപ്പോലെ അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയുള്ള പരീക്ഷയില്‍ സാമാന്യം നല്ല മാര്‍ക്ക് ലഭിച്ചു. അതുകൊണ്ടാണ് ആളുകള്‍ വാഴ്ത്തുന്ന നടന്മാരായി നമ്മള്‍ മാറിയത്. 

അതിനു ശേഷമുള്ള യാത്ര വളരെ നീണ്ടതായിരുന്നു. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞുപോകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്റെ മോളുടെ വിവാഹം, മോന്റെ വിവാഹം.. ഇതൊക്കെ ലാല്‍ സ്വന്തം വീട്ടിലേതുപോലെ നിന്ന് നടത്തിത്തന്നത് എനിക്ക് ഓര്‍മ്മയുണ്ട്. സിനിമയിലെ സഹ അഭിനേതാക്കള്‍ എന്നതിനപ്പുറം ഞങ്ങളുടെ ബന്ധം വളര്‍ന്നിരുന്നു. അത് ഈ യാത്രയിലെ മറക്കാനാവാത്ത കാര്യമാണ്. ഇനിയുള്ള കാലവും നമുക്ക് ഈ യാത്ര തുടരാം. നമ്മള്‍ യാത്ര ചെയ്യുകയാണ്. പുഴ ഒഴുകുന്നതുപോലെ. കാറ്റുവീശുന്നതുപോലെ. നമ്മുടെ ജീവിതപാഠങ്ങള്‍ നമുക്ക് പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് മനസിലാക്കാനുള്ള പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com