കനത്ത മഴയിൽ നിറഞ്ഞ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നത് തിരുവനന്തപുരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കെ ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചതും. വീട്ടിൽ വെള്ളം കയറിയ നടി മല്ലിക സുകുമാരനെ സുരക്ഷാ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്ന അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
ഡാം തുറക്കുന്നതിന് മുൻപ് നാട്ടുകാരെ അറിയിക്കാമായിരുന്നെന്നും വരുത്തിവച്ച കഷ്ടപ്പാടിനു സർക്കാർ മറുപടി നൽകണമെന്നും താരം പറഞ്ഞു. ഓൺലൈൻ അഭിമുഖത്തിലായിരുന്നു പ്രതികരണം. കൊറോണയെ നേരിടാൻ സാനിറ്റൈസറും മാസ്കുമായി ഇരുന്ന താൻ വെള്ളത്തിൽ മുങ്ങി അപകടത്തിൽപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നു മല്ലിക പറഞ്ഞു.
എട്ടു വർഷം മുമ്പാണ് വലിയവിളയിൽ താമസമായത്. ശക്തമായ മഴയും കാറ്റുമൊക്കെ ഉണ്ടായെങ്കിലും മാറി താമസിക്കേണ്ടി വന്നിട്ടില്ല. രണ്ടു തവണ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടപ്പോൾ മാത്രമാണ് വീടു മുങ്ങുന്ന സാഹചര്യമുണ്ടായത്. താനുൾപ്പെടെ ഒട്ടേറെ മുതിർന്ന പൗരന്മാർ ആ പ്രദേശത്തു താമസിക്കുന്നുണ്ട്. കോവിഡ് കാലത്ത് പുറത്തിറങ്ങരുതെന്നു പറഞ്ഞവർ തന്നെ ഡാം തുറന്നു വിട്ടു ഞങ്ങളെ പുറത്തിറക്കിയെന്ന് മല്ലിക പറയുന്നു. പറയാതെ ഡാം തുറക്കുന്നതിനെതിരെ നിങ്ങൾ ആരും പ്രതികരിച്ചില്ലെങ്കിലും ഞാൻ രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് താരത്തിന്റെ വാക്കുകൾ. ഇവിടെ രാഷ്ട്രീയക്കാർക്കല്ലാതെ വേറെ ആർക്കും ജീവിക്കാനാവില്ലെന്നും മല്ലിക പറയുന്നു.
വീടിനു പുറകിലെ തോട് മഴക്കാലത്തിനു മുമ്പായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവമന്ത്രിക്ക് മൂന്നു വർഷം മുമ്പ് അപേക്ഷ നൽകിയെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു കിട്ടിയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരിന് കടമയുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അഭ്യർഥിക്കുമെന്നും മല്ലിക പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ