കുറച്ചു നാളുകൾക്കു മുൻപാണ് നടൻ പൃഥ്വിരാജിന്റേയും ദുൽഖർ സൽമാന്റെയും കാർ റെയ്സ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബൈക്കിൽ പോയ രണ്ട് യുവാക്കളാണ് ഇരുവരുടേയും കാറോട്ടത്തിന്റെ വിഡിയോ പകർത്തിയത്. പൃഥ്വിരാജ് ലംബോര്‍ഗിനിയിലും ദുല്‍ഖര്‍ പോര്‍ഷെയിലുമായിരുന്നു യാത്ര. ഇപ്പോൾ തങ്ങളുടെ ട്രിപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ദുൽഖറിനും കുറച്ചു സുഹൃത്തുക്കൾക്കുമൊപ്പം പാലായ്ക്ക് പോയതായിരുന്നു എന്നാണ് താരം പറഞ്ഞത്. സ്വകാര്യ ചാലനിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂടിനോടാണ് ഇത് വെളിപ്പെടുത്തിയത്.
ഞാനും ചാലുവും (ദുല്‍ഖര്‍ )എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞങ്ങളുടെ ആരാധകരാരോ ആണ് മൊബൈലില്‍ ഷൂട്ട് ചെയ്തത്. സ്പീഡ് കൂടുതലായിരുന്നോ എന്ന് ആര്‍.ടി.ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഓവര്‍ സ്പീഡല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും അവര്‍ക്ക് പരിശോധനയില്‍ മനസിലായി.- പൃഥ്വിരാജ് പറഞ്ഞു.
വിഡിയോ കാണിച്ചുകൊണ്ടാണ് സുരാജ് യാത്രയെക്കുറിച്ച് ചോദിച്ചത്. ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാ എന്ന പൃഥ്വിരാജിന്റെ ചോദ്യത്തിന് ലാലേട്ടന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചതുപോലെ ഡ്രൈവിങ് ലൈസന്‍സ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദവി ലഭിച്ചു എന്നായിരുന്നു സുരാജിന്റെ മറുപടി. പൃഥ്വിരാജിനൊപ്പം സുരാജ് അഭിനയിച്ച ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. മികച്ച വിജയമാണ് ചിത്രം നേടിയത്. ജോർദാനിൽ നിന്ന് മടങ്ങി വന്നതിന് ശേഷം ദുൽഖറുമായി മികച്ച ബന്ധമാണ് പൃഥ്വിരാജിനുള്ളത്. ഇരുകുടുംബങ്ങളും ഒന്നിച്ച് കൂടിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ