മുംബൈ; ബോളിവുഡ് വീണ്ടും കോവിഡ് ഭീഷണിയിലാണ്. നടി കരീന കപൂർ, അമൃത അറോറ എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായത്. അതിന് പിന്നാലെ ബോളിവുഡ് താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. നടി ആലിയ ഭട്ട് കഴിഞ്ഞ ദിവസം നടത്തിയ ഡൽഹി യാത്രയും വലിയ വിവാദമായി. ക്വാറന്റീൻ ലംഘിച്ചാണ് താരം യാത്ര ചെയ്തത് എന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ.
ആലിയ യാത്ര ചെയ്തത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി
ക്വാറന്റീനിൽ ഇരിക്കെയല്ല ആലിയ ഡൽഹിയിലേക്കു യാത്ര നടത്തിയതെന്നും അവരുടെ കൈവശം കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായിരുന്നതായും കോർപ്പറേഷൻ വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്ത ആലിയയ്ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും ബിഎംസി വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് താരങ്ങളുമായി സമ്പർക്കമുണ്ടായിരുന്നവരൊന്നും പോസിറ്റീവായിട്ടില്ലെന്നും അവർ അറിയിച്ചു.
കരീനയ്ക്കും അമൃത അറോറയ്ക്കും കോവിഡ്
ഈ ആഴ്ച ആദ്യം, നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ വസതിയിൽ നടന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം അഭിനേതാക്കളായ കരീന കപൂറും അമൃത അറോറയും കോവിഡ് പോസിറ്റീവായിരുന്നു. ഇതിനുപിന്നാലെയാണ് ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ച് ആലിയ ഭട്ട് സിനിമയുടെ ചിത്രീകരണത്തിനായി ഡൽഹിയിലേക്ക് പോയതെന്ന് ആരോപണങ്ങൾ വന്നത്. ഇത് വലിയ വിവാദയതിന് പിന്നാലെയാണ് മറുപടിയുമായി ബിഎംസി രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ