കൊച്ചി; ഐഎഫ്എഫ്കെ കൊച്ചിയിൽ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ മാറ്റിനിർത്തിയെന്ന നടൻ സലിംകുമാറിന്റെ ആരോപണം വലിയ വിവാദമായിരുന്നു. അതിന് താരത്തെ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് സലിംകുമാർ.
കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടെന്നും അദ്ദേഹം പ്രതികരിച്ചു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടും. മേളയിൽ ഇനി പങ്കെടുക്കുന്നത് പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലിംകുമാർ പറഞ്ഞു.
25ാംമത് മേളയുടെ പ്രതീകമായി സംവിധായകൻ കെ ജി ജോർജ്ജിന്‍റെ നേതൃത്വത്തിൽ 25 ചലച്ചിത്ര പ്രവർത്തകർ തിരി തെളിയിച്ചാകും ഉദ്ഘാടനം നടക്കുക. എന്നാൽ ഇതിൽ എറണാകുളം പറവൂർ സ്വദേശിയും, ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്‍റെ പേരുണ്ടായിരുന്നില്ല. തന്‍റെ പ്രായം കാരണം ഒഴിവാക്കുന്നു എന്നാണ് പറഞ്ഞതെന്നും എന്നാൽ താൻ കോൺഗ്രസു കാരനായതിനാലാണ് ഒഴിവാക്കിയതെന്നുമാണ് താരം പറഞ്ഞത്.
അതിനിടെ സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി കമൽ രംഗത്തെത്തി. അദ്ദേഹവുമായി അരമണിക്കൂർ സംസാരിച്ചു. വിവാദം വീണ്ടും ഉയര്‍ത്തുന്നതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം എന്നും കമൽ പറഞ്ഞത്. അതിനിടെ ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ