മോഹൻലാലും അദ്ദേഹത്തിന്റെ ബറോസ് സിനിമയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൂപ്പർതാരം ആദ്യമായി സംവിധായകന്റെ വേഷം അണിയുന്ന ചിത്രത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ഇപ്പോൾ മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് ഗായകൻ ജി വേണു ഗോപാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്കൂൾ കാലഘട്ടം മുതൽ ഇരുവർക്കും പരിചയമുണ്ട്. മൂന്ന് വർഷം മുൻപ് മോഹൻലാലിന്റെ വീട്ടിലെത്തിയപ്പോൾ അമ്മയെ കണ്ടതിനെക്കുറിച്ചാണ് വേണുഗോപാൽ കുറിച്ചിരിക്കുന്നത്.
ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്
മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും:
മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടൻ്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ . പോകാൻ നേരം "അമ്മയെവിടെ " എന്ന ചോദ്യത്തിന് ... ലാലേട്ടൻ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. "അമ്മയ്ക്കിതാരാന്ന് മനസ്സിലായോ"? ലാലേട്ടൻ ചോദിച്ചു. ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നിൽ ഞാൻ രണ്ട് വരി പാടി... "കൈ നിറയെ വെണ്ണ തരാം .... കവിളിലൊരുമ്മ തരാം... കണ്ണൻ ''
അമ്മയുടെ മുഖത്തപ്പോൾ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോൽ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ....!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ