ട്വിറ്റർ അക്കൗണ്ട് നീക്കെ ചെയ്തതിന് പിന്നാലെ സൈബർ ലോകത്തുനിന്നും നടി കങ്കണയ്ക്ക് വീണ്ടും തിരിച്ചടി. കോവിഡിനെക്കുറിച്ച് തെറ്റായ വിവരം പങ്കുവെച്ചതിന് താരത്തിന്റെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. കോവിഡ് പോസിറ്റീവായി എന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലായ തെറ്റായ വിവരമുള്ളത്. വെറും ജലദോഷ പനിയാണ് കോവിഡെന്നും അധിക മാധ്യമശ്രദ്ധ കിട്ടിയെന്നുമാണ് താരം കുറിച്ചത്. ഇത് രൂക്ഷ വിമർശനത്തിന് കാരണമായതിനി പിന്നാലെയാണ് പോസ്റ്റ് നീക്കം ചെയ്തത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് പോസ്റ്റ് നീക്കം ചെയ്തത് ആരാധകരെ അറിയിച്ചത്. ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയതതോടെയാണ് കങ്കണ ഇൻസ്റ്റഗ്രാമിലേക്ക് എത്തുന്നത്. എന്നാൽ ട്വീറ്റ് നീക്കം ചെയ്തതോടെ താൻ ഇവിടെ ഒരാഴ്ച തികയ്ക്കില്ല എന്നാണ് താരം പറയുന്നത്. 'ചിലരുടെ വികാരങ്ങള്‍ മുറിവേറ്റതിനാല്‍ കൊവിഡ് ഉന്മൂലനത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്‍തിരിക്കുകയാണ്. തീവ്രവാദികളെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെയും ട്വിറ്ററില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ കൊവിഡ് ഫാന്‍ ക്ലബ്. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ദിവസമേ ആയിട്ടുള്ളു. ഒരാഴ്‍ച എങ്കിലും തികയ്ക്കുമെന്ന് തനിക്ക് തോന്നുന്നില്ല.'- കങ്കണ കുറിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആയിരക്കണക്കിന് പേർ രാജ്യത്തു മരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ജലദോഷപ്പനിയെന്ന് വിളിച്ച് കങ്കണ രംഗത്തെത്തിയത്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു- എന്നായിരുന്നു താരം കുറിച്ചത്. കങ്കണയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ