കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. കന്നഡ സിനിമയിലെ പവർ സ്റ്റാറായി അറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാർ ആരാധകർക്കും പ്രിയപ്പെട്ടവർക്കും അപ്പുവായിരുന്നു. കന്നഡ സിനിമയിലെ തന്റെ ആദ്യ നായകന് വിടപറഞ്ഞുകൊണ്ട് നടി ഭാവന കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്നും ഓർക്കുക ചിരിക്കുന്ന ആ മുഖം
അപ്പു എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്നാണ് ഭാവന കുറിച്ചത്. പുനീതിനൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. - ഭാവന കുറിച്ചു.
പുനീത് രാജ്കുമാർ നായകനായി എത്തിയ ജാക്കീസിലൂടെയാണ് ഭാവന ആദ്യമായി കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജാക്കി വമ്പൻ ഹിറ്റായി മാറിയതോടെയാണ് ഭാവന കന്നഡയിൽ ശ്രദ്ധേയയാവുന്നത്. യാരെ കൂഗധലി, മൈത്രി എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
ജിമ്മിൽ വർക്കൗട്ടിനിടെ ഹൃദയാഘാതം
ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് 46 കാരനായ പുനീത് അന്തരിക്കുന്നത്. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഉടൻ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് പുനീത് രാജ്കുമാര്‍. രണ്ടു പതിറ്റാണ്ടായി കന്നഡ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദാഹം പവര്‍ സ്റ്റാര്‍ ആയാണ് അറിയപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ