കൊച്ചി; നാലു വർഷത്തെ കാത്തിരിപ്പിനു ശേഷം സിനിമാ പ്രേമികളുടെ ഷേണായീസ് തിയറ്റർ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അത്യാധുനിക സൗകര്യങ്ങളോടെയാണ് തിയറ്റർ സിനിമ പ്രേമികളിലേക്ക് എത്തുക. രണ്ട് ത്രിഡി സ്ക്രീൻ ഉൾപ്പടെ അഞ്ച് സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. ഉച്ചയ്ക്ക് 12.05-നാണ് ആദ്യ ഷോ.
ആദ്യ ദിനത്തിൽ സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം എന്നീ സിനിമകളാണ് ഷേണായിസിൽ പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടി ചിത്രം പ്രീസ്റ്റായിരിക്കും ഉദ്ഘാടന ചിത്രം എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ റിലീസ് മാറ്റിയതോടെ ഇതിൽ മാറ്റം വരികയായിരുന്നു.
ഒന്നാം സ്‌ക്രീൻ ‘റിക്ലെയ്‌നർ’ സോഫ ഇരിപ്പിടമുള്ളതാണ്. ‘ഡോൾബി അറ്റ്‌മോസ്’ ശബ്ദവിന്യാസമാണ് ഇവിടെ. അഞ്ചു സ്‌ക്രീനും ‘4K’ പ്രൊജക്ഷനുള്ളതാണ്. ഒന്നാമത്തേതൊഴികെ ബാക്കി നാലിലും ‘7.1 ഡോൾബി സൗണ്ട് സിസ്റ്റ’വുമാണ്. ഒന്നും മൂന്നും സ്‌ക്രീനുകളിൽ ത്രീഡി സിനിമകളും പ്രദർശിപ്പിക്കാം. 68 സീറ്റുകൾ മാത്രമുള്ള ഒന്നാം സ്‌ക്രീൻ പ്രീമിയം തിയേറ്ററിൽ ടിക്കറ്റിനു 440 രൂപയാണ്. ഏറ്റവും വലിയ തിയേറ്റർ 268 സീറ്റുകളുള്ള സ്‌ക്രീൻ മൂന്നാണ്. സ്‌ക്രീൻ നാലിൽ 71 സീറ്റുകളാണുള്ളത്. ഒരേസമയം 75-80 കാറുകൾക്കും 250-300 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യവും റേസ്റ്റാറന്റ്-കഫേ സംവിധാനവുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ