കോവിഡിന് പിന്നാലെ ന്യുമോണിയയും, ഇപ്പോൾ ബെഡ് സോർ വന്നു തുടങ്ങി, ശരണ്യ ഐസിയുവിൽ; കീമോ സ്റ്റാർട്ട് ചെയ്തെന്ന് സീമ ജി നായർ 

കോവിഡിനെ തുടർന്ന് ചികിത്സ സ്വകാര്യ ആശുപത്രിയിലായതിനാൽ വീട്ടുകാർ സാമ്പത്തികമായും പ്രതിസന്ധിയിലാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

രണ്യയുടെ അവസ്ഥ വളരെ മോശമാണെന്നു വ്യക്തമാക്കി നടി സീമ ജീ നായർ. കാൻസർ ബാധിതയായിരുന്ന ശരണ്യ കഴിഞ്ഞ മാസമാണ് കോവിഡ് ബാധിതയാവുന്നത്. തുടർന്നു ന്യുമോണിയയും പിടിപെടുകയായിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടർന്നു വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.  അതിനിടെ കീമോയും തുടങ്ങിയിരിക്കുകയാണ്. കോവിഡിനെ തുടർന്ന് ചികിത്സ സ്വകാര്യ ആശുപത്രിയിലായതിനാൽ വീട്ടുകാർ സാമ്പത്തികമായും പ്രതിസന്ധിയിലാണ്. യൂട്യൂബ് വിഡിയോയിലൂടെയാണ് സീമ ജി നായർ നിലവിലെ ശരണ്യയുടെ അവസ്ഥ വ്യക്തമാക്കിയത്. 

സീമ ജി നായരുടെ വാക്കുകൾ

കഴിഞ്ഞ മാസം 23-ാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡായിട്ട് ശരണ്യയെ അഡ്മിറ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുകയായിരുന്നു. ഉടൻ തന്നെ വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. വെന്‍റിലേറ്റര്‍ ഐസിയുവിൽ ശരണ്യ ഒരുപാട് ദിവസം കിടന്നു. ഈ മാസം 10-ാം തീയതിയാണ് കോവിഡ് നെഗറ്റീവായത്. അതിന് ശേഷം റൂമിലേയ്ക്ക് കൊണ്ടുവന്നെങ്കിലും അന്ന് രാത്രി പനി കൂടി. പോസ്റ്റ് കോവിഡിൽ ശക്തമായ പനി വന്നതോടെ വീണ്ടും വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

അതിനിടയിൽ വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥ കൂടിയായി . അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. ഇപ്പോൾ തൊണ്ടയിൽ കൂടിയാണ് ഓക്സിജൻ നൽകുന്നത്. ഇതിന്‍റെയിടയിൽ ന്യുമോണിയയും വന്നു. അത് വളരെ സീരിയസായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാൻ കഴിയാതെയായി. ഒന്നിനുപിറകെ ഒന്നായി ഗുരുതരമായ അവസ്ഥയിലൂടെ പോകുകയായിരുന്നു.

ശ്രീചിത്രയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ സാമ്പത്തിക കാര്യങ്ങളിൽ കുറച്ച് ആശ്വാസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോള്‍ കയ്യിൽ നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ചികിത്സാ ചെലവുകളാണ് വന്നിരിക്കുന്നത്. ഏകദേശം 36 ദിവസം കഴിഞ്ഞു. ഊഹിക്കാമല്ലോ അവിടത്തെ ചെലവുകൾ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടത്തെ സിസ്റ്റം അങ്ങനെയാണ്. ബില്ലുകൾ വന്ന് കൊണ്ടിരിക്കുകയാണ്. കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് കൊടുക്കുന്നത്. വില കൂടിയ ആന്റി ബയോട്ടിക്കാണ് ഇപ്പോൾ കൊടുക്കുന്നത്. ഇതിലും വിലകൂടിയ മരുന്നുകൾ ഇല്ല. അസുഖം മാറി വേഗം പുറത്ത് വരാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.

ന്യുമോണിയ വന്നു, കോവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്തു, വെന്റിലേറ്റർ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ വന്നു തുടങ്ങി. ഇത് വന്ന് കഴിഞ്ഞാൽ ഉറപ്പായും ഇൻഫെക്‌ഷൻ വരും. രക്തത്തിൽ ഇൻഫെക്‌ഷൻ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. അവൾക്കു വേണ്ടി ഡോക്ടേർസും പരിശ്രമിക്കുന്നു. വീട്ടിലേക്ക് കൊണ്ടുവന്നാലും ഓക്സിജൻ സപ്പോര്‍ട്ട് എപ്പോഴും വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഇതിനിടയിൽ ഇന്നലെ കീമോ തുടങ്ങി. ആർസിസിയിൽ കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇപ്പോൾ കാണിക്കുന്ന ആശുപത്രിയിൽ തന്നെയാണ് കീമോ ചെയ്യുന്നത്. തൊണ്ടയിൽ ട്യൂബ് ഇട്ടിരിക്കുന്നതിനാൽ സംസാരിക്കാൻ കഴിയില്ല.

ശരിക്കും പറഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കാൽ ചുവട്ടിലെ മണ്ണുകള്‍ എല്ലാം നീങ്ങുകയാണ്. ഇപ്പോൾ മുന്നിൽ ഒരു ഗർത്തമാണ് ഉള്ളത്. എന്താണെന്ന് അറിയില്ല. എങ്കിലും എല്ലാവരുടേയും പ്രാർത്ഥന വേണം. ഇത്രയും അസുഖങ്ങള്‍ വന്നിട്ടും കോവിഡിന് ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. അതും അദ്ഭുതമാണ്. ഇപ്പോള്‍ ഐസിയുവിലാണ് ശരണ്യ. ഇതാണ് അവളുടെ പുതിയ വിശേഷം. ഇനിയെല്ലാം ഒരു ചോദ്യചിഹ്നമാണ്, എങ്ങനെ മുന്നോട്ടെന്ന് അറിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com