പുനീതിന്റെ മരണം; ജിമ്മുകൾക്ക് പുതിയ മാർ​ഗനിർദേശങ്ങളുമായി സർക്കാർ

ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ബം​ഗളൂരു; കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ആഘാതത്തിലാണ് സിനിമാപ്രേമികൾ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ മരണം. അതിനു പിന്നാലെ ജിമ്മുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ നൽകിയിരിക്കുകയാണ് കർണാടക സർക്കാർ. ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

ജിമ്മിലെ അമിതമായ വര്‍ക്കൗട്ടുകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?

ജിമ്മുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോഗ്യമന്ത്രി കെ സുധാകര്‍ പറയുന്നത്. പുനീതിന്റെ മരണത്തിന് ശേഷം ജിമ്മിലെ അമിതമായ വര്‍ക്കൗട്ടുകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഒട്ടേറെ പേര്‍ പങ്കുവയ്ക്കുന്നു. ഈ സംഭവത്തിന്റെ പേരില്‍ ജിമ്മുകളെക്കുറിച്ച് തെറ്റായ നിഗമനത്തില്‍ എത്താന്‍ സാധിക്കുകയില്ല. കാര്‍ഡിയോളജിസ്റ്റുകളടക്കമുള്ള ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഒരു രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഫസ്റ്റ് എയ്ഡ് നല്‍കാന്‍ ജിം പരിശീലകരെ കാര്യപ്രാപ്തരാക്കാനുള്ള നിര്‍ദ്ദേശങ്ങളും അതില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ അസ്വസ്ഥത

ജിമ്മിൽ വ്യായാമം ചെയ്തതിനെ തുടർന്നാണ് പുനീതിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നത്. തുടർന്ന് അദ്ദേഹം കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലെത്തി ചികിത്സ തേടി. ‍പരിശോധനയിൽ പുനീതിന് അമിതമായ രക്തസമ്മര്‍ദ്ദമോ അസ്വാഭാവികമായ ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ലെന്ന് രമണ റാവു പറയുന്നു. എന്നാല്‍ ഇ.സി.ജിയില്‍ ചെറിയ വ്യതിയാനമുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി വിക്രം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെവച്ചാണ് താരം മരിക്കുന്നത്. 46 വയസിലായിരുന്നു സൂപ്പർതാരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. താരത്തിന്റെ മരണശേഷം യുവാക്കൾക്കിടയിൽ ആശങ്ക പരന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com