മികച്ച സിനിമയ്ക്കും നടനും നടിയ്ക്കുമുൾപ്പടെ നിരവധി ദേശിയ പുരസ്കാരങ്ങളാണ് സുധ കൊങ്കാര സംവിധാനം ചെയ്ത സുരറൈ പോട്ര് നേടിയത്. ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങളിൽ സന്തോഷ പങ്കുവച്ചുകൊണ്ടുള്ള സുധയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛന്റെ മരണത്തോടെയാണ് താൻ സുരറൈ പോട്രിന്റെ യാത്രാ ആരംഭിച്ചത്. അതിനാൽ അച്ഛന്റെ അന്ത്യ നിമിഷങ്ങൾ ചിത്രത്തിലെ ഒരു രംഗമായി ഉൾപ്പെടുത്തി എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ സുധ പറഞ്ഞു.
ഈ സിനിമയുടെ യാത്ര തുടങ്ങിയത് എന്റെ അച്ഛന്റെ മരണത്തോടെയാണ്. മരണശയ്യയിൽ കിടന്നുകൊണ്ട് വാതിലിൽ നിൽക്കുന്ന എന്നോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിക്കുന്ന അച്ഛന്റെ അന്ത്യനിമിഷത്തെ രൂപമാണ് എന്റെ മനസ്സിൽ അവസാനമായി പതിഞ്ഞത്. സൂരറൈ പോട്ര് എന്ന എന്റെ ചിത്രത്തിലെ ഒരു രംഗമായി ഞാൻ ആ നിമിഷം ഉൾപ്പെടുത്തി. സിനിമാ പ്രവർത്തകർ എന്ന നിലയിൽ നമ്മളിൽ ഭൂരിഭാഗം പേരും ആത്യന്തികമായി നമ്മുടെ സിനിമകളിൽ നമ്മുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം. സൂരറൈ പോട്രുവിൽ ഞാൻ ഉൾപ്പെടുത്തിയ നമ്മുടെ ജീവിതത്തിൽ നിന്നുള്ള നിരവധി നിമിഷങ്ങൾക്ക് എന്റെ അച്ഛനോട് നന്ദിപറയുന്നു. ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഈ നിമിഷത്തിൽ എന്റെ സന്തോഷം കാണാൻ അച്ഛൻ ഇല്ലല്ലോ എന്നുള്ളതാണ് എന്റെ ദുഃഖം എന്റെ ഗുരുവിന് നന്ദി. നിങ്ങൾ പഠിപ്പിച്ചതൊന്നുമില്ലെങ്കിൽ ഞാൻ ഒരു വലിയ പൂജ്യമാണ്.- സുധ കുറിച്ചു.
സ്വന്തം ജീവിതകഥ എന്നെ വിശ്വസിച്ചേൽപ്പിച്ച ക്യാപ്റ്റൻ ഗോപിനാഥിനും ആ ജീവിതകഥ അഭ്രപാളികളിൽ അനശ്വരമാക്കിയതിന് സൂര്യയ്ക്കും സുധ നന്ദി അറിയിച്ചു. ചിത്രത്തിന്റെ നിർമാതാക്കൾക്കും ഓരോ അണിയറപ്രവർത്തകർക്കും നന്ദിപറയാനും അവർ മറന്നില്ല. കുടുംബത്തിനും തന്റെ സുഹൃത്തുക്കൾക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും മാധ്യമങ്ങൾക്കുമെല്ലാം സുധ നന്ദി അറിയിച്ചു. പ്രേക്ഷകരാണ് തന്റെ ദൈവങ്ങളെന്നും തന്നെ മുന്നോട്ടു നയിക്കുന്ന ശക്തി അവരാണെന്നും സംവിധായിക പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ