തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവും വ്യവസായിയുമായ വിദ്യാസാഗറിന്റെ സംസ്കാരം നടത്തി. ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ വച്ചായിരുന്നു സംസ്കാരം. വിദ്യാസാഗറിന്റെ മൃതദേഹം സെയ്ദാപേട്ടയിലെ മീനയുടെ വീട്ടിൽ പൊതുദർശനത്തിനു വെച്ചു. ബുധനാഴ്ച രാവിലെമുതൽ സിനിമാരംഗത്തുള്ള ഒട്ടേറെപ്പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
സൂപ്പർതാരം രജനീകാന്ത് വീട്ടിലെത്തിയാണ് വിദ്യാസാഗറിന് ആദരാഞ്ജലി അർപ്പിച്ചത്. താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി നടൻ കൈലാഷ് റീത്ത് സമർപ്പിച്ചു. രംഭ, ഖുശ്ബു, സുന്ദർ സി, പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ മീനയെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.
ഏറെ നാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറിൽ കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങൾ തുടർന്നു. ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാതിരുന്നതിനാൽ ശസ്ത്രക്രിയ നീണ്ടു. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയത്.
2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളും ഇവർക്കുണ്ട്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ