ഞാൻ പൊലീസുകാരനായിരുന്നെങ്കിൽ കൈക്കൂലി വാങ്ങും; അലൻസിയർ

സിനിമയിൽ അഭിനയിച്ചതിലൂടെ പൊലീസുകാർ യഥാർത്ഥത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലായെന്നും അലൻസിയർ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

താൻ പൊലീസുകാരനായിരുന്നെങ്കിൽ കൈക്കൂലി വാങ്ങുമായിരുന്നു എന്ന് നടൻ അലൻസിയർ. പൊലീസുകാർ വളരെ അധ്വാനം എടുക്കുന്നുണ്ടെന്നും ‌സർക്കാർ നൽകുന്ന ശമ്പളം തികയാതെ വരും എന്നുമാണ് അലൻസിയർ പറയുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്. സിനിമയിൽ അഭിനയിച്ചതിലൂടെ പൊലീസുകാർ യഥാർത്ഥത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലായെന്നും അലൻസിയർ പറഞ്ഞു. 

 'ഞാൻ ഒരു പൊലീസുകാരൻ ആയിരുന്നെങ്കിൽ കൈക്കൂലി വാങ്ങിക്കും. ഞാൻ പരസ്യമായി പറയുകയാണ് അത്രത്തോളം അധ്വാനം എടുക്കുന്നുണ്ട് ഓരോ പൊലീസുകാരനും. സർക്കാർ നൽകുന്ന ശമ്പളം പോരാതെ വരും. ഭരണകൂടം നൽകുന്ന സമ്മർദ്ദമുണ്ട്. ഒരു കുറ്റവാളിയെ വെറുതെ വിടാൻ എവിടെ നിന്നൊക്കെയാണ് സമ്മർദ്ദം വരുന്നത്. അപ്പോൾ കൈക്കൂലി വാങ്ങിക്കും. ഞാൻ ഒരു പൊലീസുകാരനായിരുന്നെങ്കിൽ കൈക്കൂലി വാങ്ങുമെന്ന് തന്നെയാണ് ഞാൻ പറയുന്നത്. എന്തുകൊണ്ടാണ് തൊണ്ടിമുതലിലെ ചന്ദ്രൻ സാർ സ്വന്തം വീട്ടിലെ സ്വർണ്ണം കൊടുക്കേണ്ടി വരുന്നത്. അത് തന്നെയാണ് പൊലീസുകാരുടെ ജീവിതം.- അലൻസിയർ പറഞ്ഞു. 

നിങ്ങളെ വഴി നടത്താനും നിങ്ങൾ കല്ലെറിയുമ്പോഴും നിങ്ങൾക്ക് സംരക്ഷണം നൽകുവാനും നിങ്ങളുടെ വീട്ടിൽ കള്ളൻ കയറാതിരിക്കാൻ വന്നു നിൽക്കുന്ന ആ മനുഷ്യന്റെ വേദന മനസ്സിലാക്കണം. സ്വന്തം വീട് പോലും വിട്ടാണ് അയാൾ നിൽക്കുന്നത്, അതും ഒരു സർക്കാർ ശമ്പളത്തിന്റെയോ പെൻഷന്റെയോ പുറത്ത്. ആ കുപ്പായത്തിന്റെ അകത്ത് നിൽക്കുന്നവൻ ഒരു മനുഷ്യനാണ് എന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു. 

പൊലീസ് ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലറായാണ് കുറ്റവും ശിക്ഷയും എത്തുന്നത്. സിനിമയിൽ ബഷീർ എന്ന ശക്തമായ കഥാപാത്രത്തെ നടൻ അലൻസിയർ അവതരിപ്പിക്കുന്നത്. ആസിഫ് അലി ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. കാസർകോട് നടന്ന ജ്വല്ലറി മോഷണക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണമാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com