കേരളത്തെ പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കം പശ്ചാത്തലമാക്കി സംവിധായകൻ ജൂഡ് ആന്റണി ഒരുക്കുന്ന '2403 ഫീറ്റ്' പൂർത്തിയായി. 125ൽ പരം താരങ്ങൾ 200ൽ പരം ലൊക്കേഷനുകളിൽ 100ലധികം ദിവസങ്ങൾ ചിത്രീകരിച്ചാണ് സിനിമ പൂർത്തിയാക്കിയത്. നാല് വർഷമായി തന്റെ കണ്ണീരും ചിന്തകളും ടെൻഷനും ഓട്ടവും ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു എന്നാണ് ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
2018 ഒക്ടോബറിൽ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ,ചിലർക്ക് ഇതൊക്കെ നഷ്‌ടമായ ദുരിതനാളുകൾ. സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു ഇൻസ്പിറേഷണൽ വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നത് കൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ടായി. ആ ദിവസങ്ങളിലെ പത്രങ്ങളും ചാനൽ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോൾ ഒരു കാര്യം മനസിലായി. മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിറ്റിൽ പറഞ്ഞു തീരില്ല . ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണർന്നു. നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. അന്ന് മുതൽ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടൻ നില കൊണ്ടു. വേണു കുന്നപ്പിള്ളി എന്ന ഉഗ്രൻ നിർമാതാവിനെ ആന്റോ ചേട്ടൻ പരിചയപ്പെടുത്തി. കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാൻ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിർമിക്കാൻ സധൈര്യം മുന്നോട്ടു വന്നു. 125ഇൽ പരം ആർട്ടിസ്റ്റുകൾ, 200 ഇൽ പരം ലൊക്കേഷനുകൾ 100 ഇൽ കൂടുതൽ ഷൂട്ടിംഗ് ഡേയ്സ്. ഒടുവിൽ ഞങ്ങൾ ആ സ്വപ്നം പൂർത്തിയാക്കുന്നു. 4 വർഷമായി എന്റെ കണ്ണീരും ചിന്തകളും ടെൻഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു. സർവേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിർമാതാവ് പദ്മകുമാർ സാറിനോടുമുള്ള തീർത്താൽ തീരാത്ത കടപ്പാട് പറയാൻ വാക്കുകളില്ല. ഒരുഗ്രൻ ടീമിനെ ദൈവം കൊണ്ട് തന്നു. എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികൾ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോർന്നു പോകാതെ വലിയ സ്‌ക്രീനിൽ വലിയ ക്യാൻവാസിൽ കാണിക്കാൻ ഞങ്ങൾ 110 ശതമാനം പണിയെടുത്തിട്ടുണ്ട്. ബാക്കി വിവരങ്ങൾ വഴിയേ ❤️❤️❤️
ഈ വാര്‍ത്ത കൂടി വായിക്കൂ 'കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍'; 1744 വൈറ്റ് ആള്‍ട്ടോ റിലീസ് മാറ്റി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ