ലോകസിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സൂപ്പർസ്റ്റാർ ആരാണ് എന്ന ചോദ്യത്തിന് ഒറ്റ മുഖമായിരിക്കും ഭൂരിഭാഗം പേരുടേയും മനസിൽ തെളിയുക. അത് ബ്രൂസ് ലീയുടേതാണ്. ചൈനീസ് അയോധനകലയെ അതേപോലെ തന്നെ ലോകത്തിനു മുൻപിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ലോകമെമ്പാടും ആരാധകരെ നേടി സിനിമയിൽ മിന്നും താരമായി നിൽക്കുന്ന സമയത്തായിരുന്നു ബ്രൂസ് ലീയുടെ അപ്രതീക്ഷിത വിയോഗം. 32 വയസ് മാത്രമായിരുന്നു മരിക്കുന്ന സമയത്ത് ബ്രൂസ് ലീയുടെ പ്രായം. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് നിരവധി കഥകളും പ്രചാരത്തിലുണ്ട്. ഏകദേശം അരനൂറ്റാണ്ട് പിന്നിടുമ്പോൾ ബ്രൂസ് ലീയുടെ മരണത്തെക്കുറിച്ച് പുതിയൊരു കണ്ടെത്തൽ പുറത്തുവന്നിരിക്കുകയാണ്.
പുതിയ കണ്ടെത്തൽ ഇങ്ങനെ
അമിതമായി വെള്ളം കുടിയാണ് ബ്രൂസ് ലീയുടെ ജീവനെടുത്തത് എന്നാണ് പുതിയ കണ്ടെത്തൽ. ഹൈപ്പോ നട്രീമിയയാണ് ബ്രൂസ് ലീയ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീർവീക്കത്തിന് കാരണമായതെന്നാണ് ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത് തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും.
ശരീരത്തിലേക്ക് അധികമായി എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാൻ ലീയുടെ വൃക്കകൾക്ക് സാധിച്ചില്ല. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹം കൂടാൻ കാരണമായെന്നും പഠന റിപ്പോർട്ടിലുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹൈപ്പോനാട്രീമിയ കാരണം ലീയുടെ വൃക്കകൾ തകരാറിലായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഗവേഷകർ പറയുന്നത്.
'ബി വാട്ടർ മൈ ഫ്രണ്ട്' എന്നു പറഞ്ഞ ലീ, വില്ലനായതും വെള്ളം
തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നും അന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അവസാന കാലത്ത് ബ്രൂസ് ലീ അമിതമായി വെള്ളം കുടിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടുതൽ വെള്ളം ശരീരത്തിലേക്ക് ചെല്ലുന്ന രീതിയിലുള്ള ഡയറ്റാണ് ലീ പിന്തുടർന്നിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ ലീ മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. താരത്തിന്റെ ജീവചരിത്രമായ 'ബ്രൂസ് ലീ: എ ലൈഫ്' എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ അമിതമായി വെള്ളം കുടിച്ചിരുന്നതായി എഴുത്തുകാരൻ മാത്യു പോളിയും പറയുന്നുണ്ട്. ലീയുടെ പ്രസിദ്ധമായ ഉദ്ധരണിയാണ് 'ബി വാട്ടർ മൈ ഫ്രണ്ട്'. അവസാനം അതേ വെള്ളം തന്നെ അദ്ദേഹത്തിന്റെ വില്ലനായി.
ബ്രൂസ് ലീയുടെ മരണം
1973 ജൂലൈയിൽ 20 ന് ദുരൂഹമായ സാഹചര്യത്തിലായിരുന്നു ബ്രൂസ് ലീയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിച്ച ദിവസം ലീ കഞ്ചാവ് ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പുതിയ സിനിമയുടെ സെറ്റിലേക്ക് വണ്ടിയോടിച്ച് പോയി. സിനിമയുടെ നിര്‍മാതാവ് റെയ്മണ്ട് ചോവിന്റെ കൂടെയായിരുന്നു. രാത്രി 7.30 ന് തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം കുടിക്കുകയും മരുന്നു കഴിക്കുകയും ചെയ്തശേഷം വിശ്രമിക്കാനായി പോയി. 9.30ന് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. അതിനു പിന്നാലെ പല കഥകളും പ്രചരിച്ചു. ഹോ ചൈനീസ് ഗുണ്ടകൾ കൊന്നതാണെന്നും അതല്ല ഹീറ്റ് സ്ട്രോക്കാണെന്നും തുടങ്ങി നിരവധി വാദങ്ങളും ബ്രൂസ് ലിയുടെ മരണത്തിന് പിന്നാലെ ഉയർന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ