പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിനാണ് വരന്‍. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം. നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
വിവാഹത്തിനു പിന്നാലെ മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നു. ഭര്‍ത്താവിനൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് താരം ലൈവില്‍ വന്നത്. തന്റെ വിവാഹം കഴിഞ്ഞുവെന്നും മഞ്ജരി വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. മാജിക് പ്ലാനറ്റിലെ കുട്ടികള്‍ക്കൊപ്പമാണ് ഈ ദിവസം ചെലവഴിക്കുന്നത്. അതിനായി ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം.- മഞ്ജരി പറഞ്ഞു. തിരുവനന്തപുരത്തുള്ളവര്‍ക്കൊക്കെ മാജിക് പ്ലാനറ്റിലേക്ക് വരാമെന്നും താരം വിഡിയോയില്‍ പറയുന്നുണ്ട്.
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കറ്റിലായിരുന്നു ഇരുവരുടേയും സ്കൂൾ കാലഘട്ടം. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജരാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. വിവാഹവിശേഷങ്ങൾ മഞ്ജരി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കയ്യിൽ മൈലാഞ്ചി ഇട്ടിരിക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ 'താമരക്കുരുവിക്കു തട്ടമിട്' എന്ന ഗാനത്തിലൂടെയാണ് താരം മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപനശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. 'പിണക്കമാണോ', 'ആറ്റിൻ കരയോരത്തെ', 'കടലോളം വാത്സല്ല്യം' തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ശബ്ദം നൽകി. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ