ആരാധകരുടെ മനസുകീഴടക്കി മാത്യു ദേവസിയും ഓമനയും വിജയഗാഥ തുടരുകയാണ്. മുടക്കിയതിന്റെ ഇരട്ടി നേട്ടവുമായാണ് മമ്മൂട്ടി ചിത്രം 'കാതൽ ദ കോർ' തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രം
നവംബർ 23നാണ് റിലീസ് ചെയ്‌തത്. ഏകദേശം അഞ്ച് കോടി മുതൽമുടക്കി നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസം ആഗോളതലത്തിൽ പത്ത് കോടി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ മാത്രം 7.5 കോടി കളക്ഷൻ നേടി.
ആദ്യം കുറച്ചു തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 150 തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഗർഫ് രാജ്യങ്ങളിൽ ചിത്രത്തിന്റെ പ്രദർശനത്തിന് വിലക്കുണ്ടെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും. യുകെ, ജർമനി, ഫ്രാൻസ്, നോർവേ, ബെൽജിയം എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. ഓസ്ട്രേലിയയിൽ ഡിസംബർ ഏഴിന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി, തെലുങ്ക് ഭാഷകളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ വിതരണം ചെയ്യുന്ന സതേണ്‍ സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഓസ്‌ട്രേലിയയിലെ വിതരണാവകാശം നേടിയിരിക്കുന്നത്. തുടക്കത്തിൽ 25 തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം തൊട്ടടുത്ത ആഴ്‌ചയോടെ കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കും.
മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ കൈവരിച്ച വമ്പന്‍ വിജയമാണ് കാതലിന്റെ വിതരണം ഏറ്റെടുക്കാന്‍ കാരണമെന്ന് സതേണ്‍ സ്റ്റാര്‍ ഡയറക്ടര്‍ അശ്വിന്‍ പറഞ്ഞു. ന്യൂസിലാന്‍ഡില്‍ ഡിസംബര്‍ 14ന് ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം നടി ജ്യോതികയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവു കൂടിയായിരുന്നു ജിയോ ബേബിയുടെ 'കാതൽ'. സുധി കോഴിക്കോട്, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ