കാഠ്മണ്ഡു; പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് സിനമയെ ചൊല്ലി നേപ്പാളിൽ വിവാദം. ചിത്രത്തിലെ സീതയെക്കുറിച്ചുള്ള ഒരു പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ നേപ്പാളിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി.
കാഠ്മണ്ഡു, പൊഖാറ മെട്രോപൊളിറ്റൻ സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യൻ സിനിമകൾ നിരോധിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെയ്ക്കാൻ പൊഖാറ മേയർ ധനരാജ് ആചാര്യ തിയറ്ററുകൾക്ക് നിർദേശം നൽകി. നേരത്തെ, നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ മേയർ ബാലേന്ദ്ര ഷാ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
സീതയെ ഇന്ത്യയുടെ മകൾ എന്ന് വിളിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. സീത നേപ്പാളിലാണ് ജനിച്ചത് എന്ന് പറഞ്ഞുകൊണ്ട് വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. സിനിമയിൽ തിരുത്തലുകൾ വരുത്താൻ മൂന്നു ദിവസത്തെ അന്ത്യശാസനം നൽകിയതായും കാഠ്മണ്ഡു മേയർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നേപ്പാളിന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവ നിലനിർത്തി ദേശീയ താൽപര്യം സംരക്ഷിക്കുക എന്നത് സർക്കാറിന്‍റെയും നേപ്പാളി പൗരന്റെയും പ്രഥമ കടമയാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വിവാദം ശക്തമായതോടെ സിനിമയിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഡയലോഗിലെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുളള ആദിപുരുഷ് ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം കണിക്കിലെടുത്താണ് സംഭാഷണത്തിൽ മാറ്റംവരുത്താൻ തീരുമാനിച്ചതെന്നുംആദിപുരുഷ് ടീം ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നുണ്ടെന്നും അണിയറപ്രവർത്തകർ പ്രസ്ഥാവനയിൽ പറയുന്നു. 1903-ന് മുമ്പ് നേപ്പാൾ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അതിനാലാണ് ജനകന്‍റെ മകളെ ഇന്ത്യയിൽ ജനിച്ചതായി ചിത്രീകരിച്ചതെന്നും ചിത്രത്തിന്റെ എഴുത്തുകാരൻ മനോജ് മുൻതഷിർ ശുക്ല പ്രതികരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ