മലയാളത്തിൽ നിന്നും ഇടവേള എടുത്തത് മനപൂർവമെന്ന് നടൻ ജയറാം. നല്ലൊരു പ്രോജക്ട് കിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു. അത് വെറുതെ ആയില്ലെന്നും പാലക്കാട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ജയറാം പറഞ്ഞു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'എബ്രഹാം ഓസ്‌ലർ' എന്ന ചിത്രത്തിലാണ് ജയറാം മലയാളത്തിൽ ഇനി അഭിനയിക്കുന്നത്. 'എബ്രഹാം ഓസ്‌ലർ' വളരെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രമായിരിക്കുമെന്നും മലയാളത്തിലേക്കുള്ള തന്റെ വലിയൊരു തിരിച്ചു വരവായിരിക്കും ചിത്രമെന്നും താരം പറഞ്ഞു.
'കഴിഞ്ഞ 35 വർഷത്തിനിടെ എല്ലാവരുടെയും സ്നേഹത്താൽ നിരവധി സിനിമകൾ ചെയ്യാൻ സാധിച്ചു. ഇതരഭാഷയിലും അഭിനയിക്കാൻ ഭാഗ്യം കിട്ടി. ഇതൊക്കെ നമ്മളെ തേടി വരേണ്ടതാണ്. തെലുങ്കിൽ ഇപ്പോൾ നിരവധി പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. നാളെ മഹേഷ് ബാബുവിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. അതിന് ശേഷം രാം ചരണിനൊപ്പം, ശങ്കർ സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പവും അഭിനയിക്കുന്നുണ്ട്. കന്നടയിൽ രാജ് കുമാറിന്റെ മകൻ ശിവ രാജ് കുമാറിന്റെ ഗോസ്റ്റ് എന്ന ചിത്രത്തിൽ വളരെ പ്രധാന വേഷമാണ് ചെയ്യുന്നത്'- ജയറാം പറഞ്ഞു.
മണിരത്‌നം സംവിധാനം ചെയ്‌ത പൊന്നിയൻ സെൽവനിലാണ് തമിഴിൽ അവസാനമായി അഭിനയിച്ചത്. തമിഴിന്റെ ചരിത്രം പറയുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു. മലയാളത്തിൽ മിഥുൻ മാനുവൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുവെന്നും താരം പറഞ്ഞു. 2019 ൽ പട്ടാഭിരാമനു ശേഷം 2022ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ