നാലാം വാരത്തിലും തിയറ്ററുകൾ നിറയ്ക്കുകയാണ് രജനീകാന്തിന്റെ ജയിലർ. ഇതിനോടകം 500 കോടിക്ക് മേലെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം വൻ വിജയമായതിന്റെ സന്തോഷത്തിൽ തലൈവർക്ക് പ്രത്യേക സമ്മാനം നൽകിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്.
സിനിമയിൽ അഭിനയിച്ചതിനുള്ള പ്രതിഫലത്തിനു പിന്നാലെ ചിത്രത്തിന്റെ ലാഭവിഹിതമാണ് നിർമാതാവ് കലാനിധി മാരന്‍ സൂപ്പർതാരത്തിന് സമ്മാനിച്ചത്. സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന്‍ രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്‍റെ ചെക്ക് കൈമാറിയത്. എത്രയാണ് ചെക്കിനെ തുക എന്ന് വ്യക്തമല്ലെങ്കിലും 20 കോടിക്ക് മുകളിലെന്നാണ് തമിഴ് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
ജയിലറിന്റെ ചരിത്രപരമായ വിജയം ആഘോഷിച്ചു എന്നു പറഞ്ഞുകൊണ്ട് സൺ പികിചേഴ്സ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 100 കോടിക്ക് മുകളിലാണ് നേരത്തെ രജനീകാന്ത് പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാൽ ചിത്രങ്ങൾ തിയറ്ററിൽ വൻ കളക്ഷൻ വാങ്ങാൻ സാധിക്കാതെ ഇരുന്നതോടെ പ്രതിഫലവും താരം കുറച്ചിരുന്നു. 60 കോടിക്ക് മുകളിലായിരുന്നു താരത്തിന്റെ പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സണ്‍ പിക്ചേര്‍സ് തന്നെ നിര്‍മ്മിച്ച രജനി ചിത്രം അണ്ണാത്തെ നല്ല രീതിയില്‍ ഓടിയിരുന്നില്ല. പ്രതിഫലത്തിനു പുറമേ ജയിലര്‍ ചെയ്യുമ്പോള്‍ പ്രൊഫിറ്റ് ഷെയറിംഗ് കരാറും രജനി സണ്‍ പിക്ചേര്‍സുമായി ഒപ്പിട്ടിരുന്നു എന്നാണ് വിവരം.
നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ മുത്തു പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തിയത്. വില്ലനായി എത്തിയ വിനായകനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 525 കോടിയാണെന്ന് 25ന് പങ്കുവച്ച കുറിപ്പിലൂടെ നിർമാതാക്കൾ അറിയിച്ചിരുന്നു. 600 കോടിക്ക് മേൽ കളക്ഷൻ നേടുമെന്നാണ് പ്രവചനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ