രജനീകാന്ത് നായകനായി എത്തിയ ജയിലർ സൂപ്പർഹിറ്റായിരുന്നു. തമിഴ്നാട്ടിലെ മാത്രമല്ല കേരളത്തിൽ ഉൾപ്പടെയുള്ള തിയറ്ററുകൾ നിറയ്ക്കാൻ ചിത്രത്തിനായി. 600 കോടിയിൽ അധികമാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്ന് വാരിയത്. ഇപ്പോൾ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാനസികാരോഗ്യ വിദഗ്ധനായ ഡോ. സി.ജെ. ജോൺ. തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ് ജയിലർ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
തല വെട്ടലിന്റെയും ചോര തെറിപ്പിച്ചു മനുഷ്യരെ കൊന്ന് തള്ളുന്നതിന്റെയും ശത്രുവിനെ പീഡിപ്പിച്ചു നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററിയാണ് ഈ സിനിമ. ഈ സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ക്രൂരതയും, കൊലയും, അക്രമവും, നെറികേടുകളുമൊക്കെയാണ് എന്നാണ് ജോൺ കുറിച്ചത്.
സിജെ ജോണിന്റെ കുറിപ്പ് വായിക്കാം
ശത കോടികളുടെ ക്ലബ്ബിലേക്ക് കയറുന്ന മാസ്സ് സിനിമകളുടെ ഗതി അറിയാൻ വേണ്ടിയാണ് സ്റ്റൈൽ മന്നൻ രജനി കാന്തിന്റെ ജെയ്‌ലർ കഷ്ടപ്പെട്ട് കണ്ടത്.
തല വെട്ടലിന്റെയും, ചോര തെറിപ്പിച്ചു മനുഷ്യരെ കൊന്ന് തള്ളുന്നതിന്റെയും, ശത്രുവിനെ പീഡിപ്പിച്ചു നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യൂമെന്ററിയാണ് ഈ സിനിമ. ഒരു മയവുമില്ലാത്ത ആവിഷ്കാരങ്ങൾ. ഇതിനായി ഉണ്ടാക്കിയ ഒരു കഥാഭാസമുണ്ട്.
സോറി.. ഈ സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ക്രൂരതയും, കൊലയും, അക്രമവും, നെറികേടുകളുമൊക്കെയാണ്. വിനോദ നിർമ്മിതിക്കായി ഇതിനെയൊക്കെയാണ് ആശ്രയിക്കുന്നത്.ചോര തെറിക്കുമ്പോഴും മനുഷ്യൻ കൊല്ലപ്പെട്ട് വീഴുമ്പോഴും നിസ്സംഗമായി പ്രതികരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന സീനുകൾ പോലുമുണ്ട്.
ഇത് തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ്. ഹിംസാത്മക പ്രവണതകളെ ശരിവൽക്കരിക്കുന്ന ചലച്ചിത്രമാണ്. ബോറടിക്കാതെ ഇത് കാണുന്ന മുതിർന്നവരെ സമ്മതിക്കണം.അങ്ങനെ ഒത്തിരിപ്പേർ കണ്ടത് കൊണ്ടാണല്ലോ ഇത് ഹിറ്റ് സിനിമയായത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ