പുതിയ ചിത്രം മാർക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനായി കൈക്കൂലി കൊടുക്കേണ്ടിവന്നെന്ന ആരോപണവുമായി നടൻ വിശാൽ. ആറര ലക്ഷം രൂപയാണ് സർട്ടിഫിക്കറ്റ് ലഭിക്കാനായി നൽകേണ്ടിവന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഗുരുതര ആരോപണം ഉന്നയിച്ചത്.
മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം. ആദ്യം ചിത്രം കാണുന്നതിനു വേണ്ടി മൂന്ന് ലക്ഷം നൽകി, സർട്ടിഫിക്കറ്റിനായി 3.5 ലക്ഷം രൂപയും നൽകി. കൈക്കൂലി നൽകുക അല്ലാതെ തനിക്ക് ആ സമയത്ത് വഴിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്. പണം നൽകിയ അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്.
സിനിമയില്‍ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല, പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. പ്രത്യേകിച്ച് ഗവണ്‍മെന്റ് ഓഫിസില്‍. എന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. തന്റെ സിനിമാ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാല്‍ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിശാൽ പ്രധാന വേഷത്തിലെത്തിയ മാർക്ക് ആന്റണി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനോടകം ചിത്രം 50 കോടിക്കു മേലെ കളക്ഷൻ നേടി. എസ്ജെ സൂര്യയും ചിത്രത്തിൽ ശക്തമായ വേഷത്തിൽ എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ