ഹോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. വിവാഹത്തിനു പിന്നാലെ 2019ലാണ് താദമ്പതികൾ ലോസ് ആഞ്ചലസിൽ സ്വപ്ന ഭവനം നിർമിക്കുന്നത്. എന്നാൽ നാലു വർഷം തികയുന്നതിനു മുൻപേ ഇവർക്ക് വീട് ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്. മഴയിൽ ചോർന്നൊലിച്ച് താമസിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയതോടെയാണ് താരങ്ങൾ താമസം മാറ്റിയത്.
20 മില്യൺ ഡോളർ (166 കോടി രൂപ) മുടക്കിയാണ് കാലിഫോർണിയയിൽ കൊട്ടാര സമാനമായ വീട് സ്വന്തമാക്കുന്നത്. ഏഴ് കിടപ്പുമുറികളുള്ള വീട്ടിൽ മറ്റ് പല സൗകര്യങ്ങളുമുണ്ട്. എന്നാൽ മഴയിൽ ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വാസയോഗ്യമല്ലാതാവുകയായിരുന്നു. വീടിന്റെ വിൽപ്പനക്കാർക്കെതിരെ നിയമനടപടി തേടിയിരിക്കുകയാണ് ദമ്പതികൾ. 2023 മെയിലാണ് ഇവർ വിൽപ്പനക്കാർക്കെതിരെ കേസ് ഫയൽ ചെയ്തത്. മഴ പെയ്തതോടെ വീട് ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധയുണ്ടായെന്നും തന്മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നുമാണ് പരാതി.
വീടിന്റെ മുകളിലെ ബാര്‍ബിക്യു ഏരിയയിലാണ് വാട്ടര്‍ ലീക്ക് ഉണ്ടായത്. ഇത് താഴെയുള്ള ലിവിങ് ഏരിയയില്‍ കേടുപാടുകളുണ്ടാകാന്‍ കാരണമായി എന്നാണ് പരാതിയില്‍ പറയുന്നത്. അറ്റകുറ്റപ്പണിക്കായി ചെലവാക്കിയ പണവും നേരിട്ട ബുദ്ധിമുട്ടിന് നഷ്ടപരിഹാരവും നല്‍കണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു. വീട് താമസയോഗ്യമല്ലാതായതോടെ രണ്ടു വയസുകാരി മകള്‍ക്കൊപ്പം മറ്റൊരു സ്ഥലത്തേക്ക് മാറിയിരിക്കുകയാണ് പ്രിയങ്കയും നിക്കും. ദമ്പതികൾ വീട് ഉപേക്ഷിക്കാനുള്ള കാരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയതോടെയാണ് യഥാർത്ഥ കാരണം പുറത്തുവിട്ടത്.
ഏഴ് കിടപ്പുമുറികളുള്ള വീട്ടില്‍ ഒന്‍പത് ബാത്ത്‌റൂമുകളാണുള്ളത്. കൂടാതെ അടുക്കളയും താപനില നിയന്ത്രിക്കുന്ന വൈന്‍ റൂമും ഉണ്ട്. ഇന്‍ഡോര്‍ ബാസ്‌കറ്റ് കോര്‍ട്ട്, ഹോം തിയറ്റര്‍, എന്റര്‍ടെയ്ന്‍മെന്റ് ലോഞ്ട്, സ്പ വിത്ത് സ്റ്റീം ഷവര്‍, ജിം തുടങ്ങിയവയെല്ലാം ആഡംബര ഭവനത്തില്‍ ഒരുക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ